Connect with us

Kerala

സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത് ; വിഡി സതീശന്‍

ഒരു മാസം മുമ്പ്‌ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ഇനി എന്നാണ് സ്മാരകം നിര്‍മിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | 2015 ജൂണ്‍ ആറിന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം രക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രണ്ട് ക്രിമിനലുകള്‍ക്ക് രക്തസാക്ഷി മണ്ഡപം നിര്‍മിക്കുന്നതിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളേയും സിപിഎം പ്രോത്സാഹിപ്പിക്കുന്നു.  ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് വേണ്ടി ബോംബ് നിര്‍മാണത്തിന് പോലും അനുമതി നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും അത്തരം പ്രവര്‍ത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പങ്കെടുത്താല്‍ എംവി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഒരു മാസം മുമ്പ്‌ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ഇനി എന്നാണ് സ്മാരകം നിര്‍മിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയം കേരളത്തിന് ആവശ്യമില്ല. ഭാവി തലമുറയെ വഞ്ചിക്കുന്ന ഇത്തരം സമീപനം തിരുത്താന്‍ സിപിഎം ഇനിയെങ്കിലും തയ്യാറാകണമെന്നും സതീശന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest