madras high court judge
വിവാദ ജഡ്ജി നിയമനം: സുപ്രീം കോടതിയില്‍ നാടകീയത, ഹരജി പരിഗണിച്ചത് സത്യപ്രതിജ്ഞക്ക് മിനുട്ടുകൾക്ക് മുമ്പ്
ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനുട്ടുകൾക്ക് മുമ്പാണ് ഹരജി പരിഗണിച്ചത്.

ന്യൂഡല്‍ഹി | വിവാദ അഭിഭാഷകയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെയുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനുട്ടുകൾക്ക് മുമ്പാണ് ഹരജി പരിഗണിച്ചത്. നേരത്തേ 9.30ന് ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നെങ്കിലും 10.30ന് മാത്രമെ പരിഗണിക്കൂവെന്നാണ് ഒടുവിലെ അറിയിപ്പ്. എന്നാൽ, 10.25ന് ജഡ്ജിമാർ ചേംബറിലെത്തുകയും കോടതി ആരംഭിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ 10.30നാണ് സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്.
എന്നാല്‍, പിന്നീട് ഇത് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റി. ഇതിനെ തുടര്‍ന്ന് ഒന്നാം നമ്പർ കോടതി മുറിയിൽ നിന്ന് ഏഴാം നമ്പര്‍ മുറിയിലേക്ക് അഭിഭാഷകര്‍ എത്തി. ലക്ഷ്മണ ചന്ദ്രയെ ജഡ്ജിയായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വെള്ളിയാഴ്ചയില്‍ നിന്ന് ഇന്നത്തേക്ക് സുപ്രീം കോടതി ഹരജി മാറ്റിയത്. കേന്ദ്ര സര്‍ക്കാറിന്റെ നോമിനിയായാണ് അവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജഡ്ജിയാകുന്നത്.
ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ലക്ഷ്മണ ചന്ദ്ര വിവിധ വിവാദങ്ങളിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ഇവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ബാര്‍ അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.