Connect with us

Kerala

ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതികൾക്ക് കേരളത്തിന് അവാർഡ്

കൊവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് മാനേജ്‌മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ്. നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സമ്മിറ്റില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.

കൊവിഡ് കാലത്ത് കേരളം നടത്തിയ മികച്ച ഇ സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. കൊവിഡ് കാലത്ത് ആശുപത്രി തിരക്ക് കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ചികിത്സയും തുടര്‍ ചികിത്സയും നല്‍കാനുമായി. ഇതുവരെ 2.9 ലക്ഷം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. 47 സ്‌പെഷ്യാലിറ്റി ഒ പികളാണ് ഇ സഞ്ജീവനിയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌പെഷ്യാലിറ്റി ഒ പികള്‍ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് മാത്രമാണ് കൊവിഡ് ഒ പി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

കാരുണ്യ ബനവലന്റ് ഫണ്ട് കാസ്പിന്റെ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിലൂടെ കാസ്പ് പദ്ധതിയുടെ ചികിത്സ ലഭ്യമാകുന്നതാണ്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ എംപാനല്‍ ചെയ്ത എല്ലാ ആശുപത്രികളില്‍ നിന്നും ഈ പദ്ധതിയില്‍ ലഭ്യമായിട്ടുള്ള എല്ലാ ചികിത്സ സൗകര്യങ്ങളും ബനവലന്റ് ഫണ്ട് പദ്ധതിയിലും ലഭ്യമാക്കിയിട്ടുണ്ട്. 10,000 ഓളം ഗുണഭോക്താക്കള്‍ക്ക് 64 കോടി രൂപയുടെ ചികിത്സ സഹായം ബനവലന്റ് ഫണ്ട് പദ്ധതിയിലൂടെ നല്‍കാന്‍ ഈ സംയോജനം വഴി സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.