Connect with us

National

അധ്യാപകനാകാന്‍ മോഹിച്ചു, തിളങ്ങിയത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍; മുലായത്തിന്റെ ജീവിത വഴികളിങ്ങനെ

സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രം മൂലായമിന്റെ രാഷ്ട്രീയ ചിന്തകളെ ഏറെ സ്വാധീനിച്ചു.

Published

|

Last Updated

ലക്‌നൗ |  നിര്‍ധനരായ കര്‍ഷക കുടുംബമായിരുന്നു അന്തരിച്ച് യു പി മുന്‍മുഖ്യമന്ത്രി മുലായം സിങ് യാദവിന്റേതെങ്കിലും ഇറ്റാവയിലെ കര്‍മക്ഷേത്ര കോളജില്‍ ചേര്‍ന്ന് പഠിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. അവിടെ നിന്ന് പൊളിറ്റിക്‌സ് സയന്‍സില്‍ ബിരുദമെടുത്തു. അധ്യാപകനാവണമെന്ന മോഹത്തില്‍ ഷികോഹബാദിലെ എ കെ കോളജില്‍ നിന്ന് ബി ടി ബിരുദവും തുടര്‍ന്ന് ആഗ്രയിലെ ബി കെ കോളജില്‍ നിന്ന് രാഷ്ട്ര തന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. അവിടെ വെച്ച് സോഷ്യലിസ്റ്റ് നേതാവ് രാംമനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രം മൂലായമിന്റെ രാഷ്ട്രീയ ചിന്തകളെ ഏറെ സ്വാധീനിച്ചു. കലാലയ പഠന കാലത്ത് മൂലായം വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തു സിംഗാണ് മൂലായത്തിന്റെ രാഷ്ട്രീയ ഗുരു. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ യു പി നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച മൂലായം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

1989ല്‍ യു പി മുഖ്യമന്ത്രിയായി. 1990ല്‍ കേന്ദ്രത്തില്‍ വി പി സിംഗ് മന്ത്രിസഭയുടെ പതന ശേഷം ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സോഷ്യിലിസ്റ്റില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ യു പി മുഖ്യമന്ത്രി പദവി നിലനിര്‍ത്തി. 1991ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലംപതിക്കുകയും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തുകയും ചെയ്തു. 1992ല്‍ സമാജ് വാദി പാര്‍ട്ടിക്ക് രൂപം നല്‍കി , ബഹുജന്‍ സമാജ് വാദി പാര്‍ട്ടി യുമായി സഖ്യമുണ്ടാക്കി 1993ലെ തിരഞ്ഞടുപ്പില്‍ ബി ജെ പിയുടെ രണ്ടാം വരവ് തടഞ്ഞു. ജനതാദളിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മൂലായം വീണ്ടും മുഖ്യമന്ത്രിയായി. 2002ലെ തിരഞ്ഞടുപ്പില്‍ ബി ജെ പി – മായാവതി സഖ്യം ഭൂരിപക്ഷം നേടി സര്‍ക്കാരുണ്ടാക്കിയെങ്കിലും 2003ല്‍ നിലംപതിച്ചു. ബി എസ് പിയിലെ അസംതൃപ്തരേയും സ്വതന്ത്ര എം എല്‍മാരെയും കൂട്ടി മൂലായം വീണ്ടും അധികാരത്തിലെത്തി. 1996ല്‍ എച്ച് ഡി ദേവഗൗഡ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി.

ലോഹ്യയുടെ മരണ ശേഷം രാജ്‌നാരായണ്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് വിഭാഗത്തില്‍ ചേര്‍ന്നു. 1974ല്‍ ഈ പാര്‍ട്ടി രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് ഭാരതീയ ലോക്ദള്‍ എന്ന പുതിയ പാര്‍ട്ടിയായി മാറി.

അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഷ്ഠിക്കേണ്ടി വന്നു. 1977ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് സഹകരണ മൃഗസംരക്ഷണ ഗ്രാമീണ വ്യവസായ വകുപ്പ് മന്ത്രിയായി. 1980ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ലോക്ദള്‍ യു പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു. 1984ല്‍ ചരണ്‍സിംഗ് പുതുതായ രൂപവത്കരിച്ച ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിതനായി. 1999ല്‍ ലോക്‌സഭയിലേക്ക് സംഭാല്‍, കനൗജ് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു ജയിച്ചു. കനൗജ് മണ്ഡലം രാജിവെച്ച് സംഭാല്‍ നിലനിര്‍ത്തി. 2003ല്‍ ലോക്‌സഭാംഗമായിരിക്കെ യു പി മുഖ്യമന്ത്രിയാവുകയും 2004ല്‍ ഗുണ്ണാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞടുക്കപ്പെടുകയും ചെയ്തു. 2014ല്‍ അസംഗഢ്, മെയിന്‍പുരി മണ്ഡലങ്ങലില്‍ നിന്ന് വിജയിച്ചു. മെയിന്‍പുരി സഭാഗത്വം രാജിവെച്ച് അസംഗഢ് നിലനിര്‍ത്തി.

 

---- facebook comment plugin here -----

Latest