Connect with us

book review

അതിജീവനത്തിന്റെ അസാധാരണ കഥ

പ്രണയത്തെ കാവ്യാത്മകമായി, സർഗാത്മകമായി വരച്ചുവെച്ച ഭാഷയുടെ അപൂർവ സൗന്ദര്യം മലയാളത്തിൽ അധികമൊന്നുമുണ്ടാകില്ല

Published

|

Last Updated

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു മനസ്സിനുടമയായാൽ ഏതുതരം വെറുപ്പുത്പാദനത്തേയും ചെറുക്കാൻ അത് പര്യാപ്തമാകുമെന്ന് തെളിയിക്കുന്ന സാർവലൗകികമാനമുള്ള നോവലാണ് ഫർസാനയുടെ “എൽമ’ 302 പേജുകളിൽ നിറഞ്ഞു നിൽക്കുന്നതത്രയും എൽമ എന്ന അനാഥയായ ജർമൻ ബാലികയുടെ ജീവിതത്തിന്റെ തുടക്കവും അത് എത്തിച്ചേരുന്ന ഇടങ്ങളും വായനക്കാരെ ശരിക്കും പ്രണയത്തിന്റെയും സ്നേഹത്തിന്റെയും സമാനതകളില്ലാത്ത വിശുദ്ധിയുടെ ഒരു ലോകത്തിലൂടെ നടത്തുന്നു.

“ഞാനൊരു ജർമൻ വംശജയാണ്. വംശശുദ്ധി വരുത്താനായി അനേകം ജീവനുകളെ ഹനിച്ച ഒരു ഭരണാധികാരിയുടെ നാട്ടിൽ പിറന്നവൾ, തല ഉയർത്തിപ്പിടിച്ചു മാത്രം ശീലമുണ്ടായിരുന്ന, എന്നാൽ ഒരു വ്യക്തിയുടെ ഭ്രാന്തിനാൽ തല കുനിക്കേണ്ടിവന്ന ജനതയുടെ ഒരംശം’ എൽമ തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചു കൊണ്ടുള്ള നോവലിന്റെ തുടക്കത്തിൽ തന്നെ നോവലിലെ ആഗോളതല ഫാഷിസ്റ്റ് വിരുദ്ധ രാഷ്ടീയ പ്രാധാന്യവും വ്യക്തമാകുന്നു.

കാത്തിരിക്കാനായി യാതൊന്നും അവശേഷിക്കുന്നില്ലാ എന്ന തിരിച്ചറിവിനോളം വലിയ ദുഃഖം ജീവിതത്തിൽ മറ്റേതുമില്ല. ഓർഫനേജിൽ അജ്ഞാത രക്ഷാകർത്താക്കൾക്കായി സ്വീകരണമുറിയുടെ കറുത്ത വാതിലിന്റെ മറവിൽ അക്ഷമയോടെ നിൽക്കുമ്പോളാണ് എൽമയുടെ മനസ്സിലേക്ക് ഈ വികാരം എത്തുന്നത് എന്ന പരാമർശത്തിലും അനാഥബാല്യങ്ങൾക്ക് നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കത്തിന് ഒരു സാർവലൗകികത്വം ഉണ്ടെന്ന് പറയുകയാണ്.

നാസിക്രൂരതകൾ, ഗ്യാസ് ചേമ്പറുകളിൽ ജൂതരുടെ പിടഞ്ഞുമരണങ്ങൾ, എല്ലാം എൽമക്ക് ഓർഫനേജിലെ തന്റെ രക്ഷക കൂടിയായ ഗ്രാനി യിൽ നിന്നും കേൾക്കേണ്ടി വന്നത് ജീവിതകാലം മുഴുവൻ എൽമയെ ഒരു പേടി സ്വപ്നം പോലെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വികാരമായി കഥയിലുടനീളം പിന്തുടരുന്നു. പിന്നീട് ഗ്രാനിയോടൊത്ത് പോളണ്ടിലെ ഓഷ് വിറ്റ്സ് കാണേണ്ടി വന്നപ്പോളും എൽമയിൽ ഉരുണ്ടു കൂടുന്ന അരോചകമായ വികാരം ഫാഷിസം ലോകത്തിനു സമ്മാനിച്ച വെറുപ്പിന്റെയും മരവിപ്പിന്റെയും പ്രതിനിധാനമാവുകയാണ്.

അതുകൊണ്ടു തന്നെയാവും പരിചയത്തിലാകുന്ന പണക്കാരിയായ സഹപാഠി ഷേറയോടും അവളുടെ മാതാപിതാക്കളോടും തന്റെ രക്ഷാകർത്തൃത്വം ഏറ്റെടുത്ത ഗ്രാനിയോടെന്നപോലെ എൽമ സ്നേഹത്തിന്റെതായ കരവലയങ്ങൾക്കകത്ത് തളച്ചിടപ്പെടുമ്പോൾ വല്ലാതെ ആശ്വാസം കൊള്ളുന്നത്. ഷേറ എന്ന കൂട്ടുകാരി സുഖലോലുപതയിൽ വളരുമ്പോഴും തന്റെ സ്നേഹിതയായ എൽമ എന്ന അനാഥത്വം പേറുന്ന കൂട്ടുകാരിയെ അതിരറ്റ് സ്നേഹിക്കുക മാത്രമല്ല അവൾക്ക് കരുതലും താങ്ങുമായി മാറുന്നതും. ഒരിക്കൽ പരിചയപ്പെട്ടവരെല്ലാം എൽമയിലെ നന്മനിറഞ്ഞ ജീവിതത്തിന്റെ ആരാധകരായി മാറുന്നതും സൂചിപ്പിക്കുന്നത് ആത്യന്തികമായി തിന്മകളെ സ്നേഹം കൊണ്ട് പ്രതിരോധിക്കാം എന്ന വലിയ സന്ദേശം നോവൽ തുടക്കം മുതൽ ഒടുക്കംവരെ വായനക്കാരിലേക്ക് പകർന്നു നൽകുന്നു.

ഷേറയോടൊപ്പം ഒരു റസ്റ്റാറണ്ടിൽ നിന്നും സൂപ്പ് കുടിക്കാൻ ചെന്നപ്പോൾ യാദൃച്ഛികമായി പരിചയപ്പെട്ട ജോ ആൻ ഗിൽബർട്ടെന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായുള്ള സൗഹൃദം പിന്നീട് ഗാഢമായ പ്രണയത്തിലേക്ക് വഴിമാറുന്നതും പ്രണയത്തിന്റെ വിശുദ്ധിയിലേക്കും അതു സൃഷ്ടിക്കുന്ന നന്മയുടേതായ വിശാല ലോകത്തേക്കും നോവൽ പടർന്നു കയറുന്നതോടെ വായനയെ അനുഭൂതിദായകമാക്കുന്ന ഒരു പ്രക്രിയയിലേക്ക് കൂടെ നടത്താൻ ഫർസാനയുടെ രചനാശൈലിക്ക് കഴിയുന്നു. ഗ്രാനി എൽമയുടെ പ്രണയത്തിനുപോലും കാവലാളായി വർത്തിക്കുമ്പോൾ ഗ്രാനിയിൽ നിന്നും പുറത്തുവരുന്ന ചില വിശകലനങ്ങൾ നോവലിന് സർഗാത്മകമായ താത്വികമാനം കൈവരുന്നത് ശ്രദ്ധേയമാണ്.

“എൽമാ എന്തിനോടെങ്കിലും പ്രണയം അവസാനിക്കുന്ന നിമിഷത്തിലാണ് വാസ്തവത്തിൽ മനുഷ്യരിലെ മരണം പോലും സംഭവിക്കുന്നത്’ ഗ്രാനി എൽമയോടിങ്ങനെ പറയുന്നതിൽ നിന്ന് അതു വായിച്ചെടുക്കാവുന്നതേയുള്ളു. പ്രണയത്തെ കാവ്യാത്മകമായി, സർഗാത്മകമായി വരച്ചുവെച്ച ഭാഷയുടെ അപൂർവ സൗന്ദര്യം മലയാളത്തിൽ അധികമൊന്നുമുണ്ടാകില്ല. ഒടുവിൽ ഇന്ത്യയിൽ ഗ്ലാഡിയറ്റ് എന്ന രക്ഷകയോടൊപ്പം ജീവിക്കേണ്ടി വന്നപ്പോളും ഇന്ത്യൻ തെരുവുകളിൽ ഫാഷിസത്തിന്റെ അഴിഞ്ഞാട്ടത്തിന് ദൃക്സാക്ഷിയാവേണ്ടി വന്ന എൽമക്ക് ജർമനിയിലായാലും ഇന്ത്യയിലായാലും അതിന് ഒറ്റ ഭീബത്സ മുഖമേയുള്ളൂവെന്ന് ബോധ്യപ്പെടുക മാത്രമല്ല ഫാഷിസം ദുർബല മനസ്സുകളിൽ വിധേയത്വത്തിന്റെ അടുപ്പം അടിച്ചേൽപ്പിക്കുന്നതിന്റെ മനഃശാസ്ത്രവും നോവലിൽ ഇതൾവിരിയുന്നു.

നാസികാലത്ത് ഒരു വീട്ടിൽ വഴിതെറ്റി കേറിവന്ന ജൂതകുട്ടികളെ വെടിവെച്ചുകൊന്ന ഒരു വീട്ടമ്മ അതിന് അവരെ പ്രേരിപ്പിച്ച ഘടകം വിശദീകരിക്കുന്നത് നോക്കുക.”കടുത്ത ജൂതവെറിയോ സ്വന്തം വർഗത്തോടുള്ള അമിതമായ വംശീയ വിധേയത്വമോ അല്ലായിരുന്നു എനിക്ക്. തെറ്റുകളുടെ കൂമ്പാരത്തിൽ ശരിയേതെന്നു തിരിച്ചറിയാനുള്ള കഴിവില്ലായ്മ ആ തരത്തിലേക്ക് എന്നിൽ വളർച്ച പ്രാപിച്ചതിന്റെ ആൾക്കൂട്ട മനഃശാസ്ത്രം കൂടിയായിരുന്നു എന്നെ അതിന് പ്രേരിപ്പിച്ചത് ‘. ശരിക്കും ഫാഷിസം മനുഷ്യ മനസ്സിൽ എങ്ങനെ വെറുപ്പുത്്പാദനം നടപ്പാക്കുന്നു എന്നതിന്റെ പാഠമാണിത്. ചുരുക്കത്തിൽ ഫർസാനയുടെ എൽമ എന്ന കഥാപാത്രം പ്രണയത്തിന്റെ ഒരു പരീക്ഷണ വസ്തുവും ഒപ്പം മനുഷ്യാവസ്ഥകളിലെ നിർവചിക്കാനാകാത്ത പ്രതിസന്ധികളെയും സ്നേഹംകൊണ്ടും നന്മകൊണ്ടും എങ്ങനെ മറികടക്കാം എന്ന് സ്വപ്നതുല്യമായ ഭാഷാശൈലിയിൽ സംഭവ ബഹുലതകളോടെ ആവിഷ്്കരിക്കുന്നു.

ആ പരീക്ഷണ ജീവിതകാലങ്ങളിൽ എൽമ കണ്ടുമുട്ടുന്ന ഫാഷിസ്റ്റ് ഭീകരതകളുടെ ദൃശ്യങ്ങളിലൂടെ ജർമനിയിലായാലും ഇന്ത്യയിലായാലും ഫാഷിസം പിടിമുറുക്കുന്നതിലെ പല സമാനതകളെയും നോവലിൽ വരച്ചുകാട്ടുന്നു. ആ അർഥത്തിൽ “എൽമ’ അനിതരസാധാരണമായ ഒരു പ്രണയകഥയും ആഗോളതല സ്പർശിയായ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ കെടുതികളെക്കുറിച്ചും വായനക്കാരുമായി സംവദിക്കുന്ന മികച്ച വായനാനുഭവം സമ്മാനിക്കുന്ന സൃഷ്ടികൂടിയാണ്. പ്രസാധനകർ മാതൃഭൂമി ബുക്സ്. വില 390 രൂപ.

---- facebook comment plugin here -----

Latest