ssf golden fifty
ഉസ്താദിന് വൈകാരിക വരവേൽപ്പ്
തിങ്ങിനിറഞ്ഞ സദസ്സിനെ കണ്ടപാടെ ഏറെ നേരം അഭിവാദ്യം ചെയ്തു. സുന്നി പടയണിയോട് സലാം പറഞ്ഞു പുഞ്ചിരി തൂകി.

കണ്ണൂർ| തക്ബീറിന്റെ മന്ത്രധ്വനികളോടെ സുന്നി കേരളം എഴുന്നേറ്റു… മഹാ ഗുരുവിനെ കാണാനും കേൾക്കാനും അക്ഷമയോടെ കാത്തിരുന്ന പ്രാസ്ഥാനിക കുടുംബം ആവേശത്തോടെ, അതിലേറെ വൈകാരികതയോടെ വരവേറ്റു. അഹ്ലൻ യാ സുൽത്താനരേ….ഞങ്ങൾക്കേറ്റമേറ്റം ഊർജം തന്ന മാണിക്യമലരേ…. ഒരിടവേളക്കു ശേഷം കണ്ണൂരിലെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ നഗരത്തിലേക്ക് വരവേറ്റത് തീർത്തും വൈകാരികമായിട്ടായിരുന്നു.
മഗ്രിബ് നിസ്‌കാര ശേഷം കൃത്യം 7.33 ഓടെയാണ് ഉസ്താദ് വേദിയിലെത്തിയത്. തിങ്ങിനിറഞ്ഞ സദസ്സിനെ കണ്ടപാടെ ഏറെ നേരം അഭിവാദ്യം ചെയ്തു. സുന്നി പടയണിയോട് സലാം പറഞ്ഞു പുഞ്ചിരി തൂകി. പെട്ടെന്ന് കണ്ഠമിടറി. വാക്കുകൾ മുറിഞ്ഞു… പറയാതെ പറഞ്ഞ വാക്കുകൾ സസൂക്ഷ്മം ഒപ്പിയെടുക്കാൻ ജനബാഹുല്യം കാതോർത്തു.
“അനാരോഗ്യത്തിലും ഇവിടെ എത്തിയത് ഭാവി തലമുറക്ക് പ്രചോദനമുണ്ടാക്കുവാൻ ആണ്. ഗോൾഡൻ ഫിഫ്റ്റിയുടെ പ്രമേയമായ നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകം ഏറ്റെടുക്കേണ്ടി വന്ന സാഹചര്യം അറിയാമല്ലോ. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി സിനിമക്കെതിരെ ഉൾപ്പെടെ ആനുകാലിക വിഷയങ്ങളെ സ്പർശിച്ചു കൊണ്ടുള്ള ഉസ്താദിന്റെ പ്രസംഗം അര മണിക്കൂറിലധികം നീണ്ടു. ഒരുപാട് സമ്മേളനങ്ങളെ അഭിസംബോധന ചെയ്ത ഉസ്താദിന് എസ് എസ് എഫ് ഒരു ആവേശമായി മാറുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് അവശതകൾക്കിടയിലും ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിനെത്തിയതും.