Kerala
കര്‍ണാടക- കേരള അതിര്‍ത്തിയില്‍ കടുവ രണ്ടു പേരെ കടിച്ചു കൊന്നു
18കാരൻ കൊല്ലപ്പട്ടതറിഞ്ഞെത്തിയ ബന്ധുവും കൊല്ലപ്പെട്ടു
കുട്ട | കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനും ഇന്ന് രാവിലെയുമാണ് ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റില്‍ രണ്ട് പേരെ കടുവ കൊന്നത്. ഹുന്‍സൂര്‍ പഞ്ചവള്ളിയില്‍ നിന്ന് കാപ്പി പറിക്കാന്‍ വന്ന കുടുംബത്തോടൊപ്പമുണ്ടായിരുന്ന ചേതന്‍ (18), മരണ വിവരമറിഞ്ഞെത്തിയ ഇയാളുടെ ബന്ധു രാജു (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉണ്‍സൂര്‍ അന്‍ഗോട്ട സ്വദേശികളാണ് ഇരുവരും. ചേതൻ്റെ മൃതദേഹം കുട്ട ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
കാപ്പിപറിക്കുന്നതിനിടെ ചേതനെ കടുവ അക്രമിക്കുകയാരുന്നുവെന്നാണ് വിവരം. ഭക്ഷണ സമയത്ത് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം എസ്റ്റേറ്റിൽ കണ്ടെത്തിയത്. ഒരു കാല്‍ പൂര്‍ണമായും കടുവ കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം.
ചേതനെ അന്വേഷിക്കുന്നതിനിടെ പിതാവ് മധുവിന് നേരെയും കടുവയുടെ ആക്രമണമുണ്ടായി. ഒഴിഞ്ഞു മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്ന് ഇയാള്‍ പറഞ്ഞു.
മരണവിവരമറിഞ്ഞെത്തിയ ബന്ധു രാജുവിനെ ഇന്ന് രാവിലെയാണ് കടുവ ആക്രമിച്ചത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ രാജുവിന് നേരെ കടുവ ചാടുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഇയാളുടെ മൃതദേഹം സംഭവ സ്ഥലത്ത് തന്നെ കിടക്കുകയാണ്. സി സി എഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ മൃതദേഹം മാറ്റാന്‍ അനുവദിക്കൂ എന്നാണ് നാട്ടുകാരും ബന്ധുക്കളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഈ ആവശ്യമുന്നയിച്ചു കൊണ്ട് വന്‍ജനാവലി ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

പോലീസും ദ്രുത കർമസേനയും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.





