From the print
ഭൂമിയെ ലക്ഷ്യമാക്കി കൂറ്റൻ ഛിന്നഗ്രഹം അടുക്കുന്നു
ഭൂമിയുടെ തൊട്ടടുത്തെത്തുക 2029ൽ
ബെംഗളൂരു | കൂറ്റൻ ഛിന്നഗ്രഹം ഭൂമിയുടെ തൊട്ടടുത്തേക്ക് എത്തുന്നതായി മുന്നറിയിപ്പ് നൽകി ഐ എസ് ആർ ഒ. അപോഫിസ് എന്ന് പേരുള്ള ഛിന്നഗ്രഹം 2029 ഏപ്രിൽ 13നാകും കൂട്ടിയിടിക്കുന്ന തരത്തിൽ ഭൂമിയുടെ അടുത്തെത്തുകയെന്നും ഐ എസ് ആർ ഒ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു.
മറ്റ് ബഹിരാകാശ വസ്തുക്കളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ നെറ്റ്്വർക്ക് ഫോർ സ്‌പേസ് ഒബ്ജക്ട്‌സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (നേത്ര) എന്ന വിഭാഗം ഐ എസ് ആർ ഒയിൽ പുതുതായി രൂപവത്കരിച്ചിട്ടുണ്ട്. ഈ വിഭാഗമാണ് ഛിന്നഗ്രഹത്തെയും നിരീക്ഷിക്കുക. ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചാൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങൾക്കും പ്രകൃതിക്കും വൻ നാശമുണ്ടാകും.
നിസ്സാരക്കാരനല്ല
2004ലാണ് അപോഫിസ് ഛിന്നഗ്രഹം ശാസ്ത്രലോകം കണ്ടെത്തിയത്. 2029 കഴിഞ്ഞാൽ 2036ലാണ് ഇത് ഭൂമിയുടെ തൊട്ടടുത്തെത്താൻ സാധ്യതയുള്ളത്. അതേസമയം, 2029ൽ ഇത് ഭൂമിക്ക് ഭീഷണിയാകില്ലെന്നും ചില റിപോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ യുദ്ധവിമാനവാഹിനിയായ ഐ എൻ എസ് വിക്രമാദിത്യ, ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം എന്നിവയേക്കാൾ വലുപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്. 340 മീറ്റർ മുതൽ 450 വരെ വ്യാസം വരും. 140 മീറ്ററിനേക്കാൾ വ്യാസമുള്ള ഏതൊരു വസ്തുവും ഭൂമിയോടടുത്ത് കടന്നുപോകുന്നത് വലിയ ഭീഷണിയുയർത്തുന്നതാണ്. പുരാതന ഈജിപ്ഷ്യൻ വിശ്വാസ പ്രകാരമുള്ള കുഴപ്പത്തിന്റെ ദേവതയുടെ പേരാണ് ഇതിന് നൽകിയത്.







