Uae
ദുബൈയിൽ ഈ വർഷമാദ്യം പാർക്കിംഗ് പിഴയടച്ചത് 569,000 പേർ; വരുമാനം 8.8 കോടി
ഡെവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലെ പിഴകൾ 106 ശതമാനം വർധിച്ച് 92,000 ആയി.

ദുബൈ | ഈ വർഷം ആദ്യ പാദത്തിൽ ദുബൈയിൽ പാർക്കിംഗ് നിയമലംഘനം നടത്തിയ 569,000 പേർ പിഴയടച്ചതായി “പാർക്കിൻ’ അറിയിച്ചു. 2024 ലെ ഇതേ കാലയളവിലെ 378,000 പിഴകളിൽ നിന്ന് 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കളിലെ വർധനയും നിരീക്ഷണ സാങ്കേതികവിദ്യയിലെ പുരോഗതിയുമാണ് വർധനവിന് കാരണം. പിഴയിൽ നിന്നുള്ള വരുമാനം 8.8 കോടി ദിർഹമായി വർധിച്ചു.
2025 ലെ ആദ്യ പാദത്തിൽ പുറപ്പെടുവിച്ച മൊത്തം പിഴകളിൽ 84 ശതമാനവും പൊതു പാർക്കിംഗ് നിയമലംഘനങ്ങൾക്കാണ്. ഇത് 2024ലെ ആദ്യ പാദത്തിലെ 334,000ൽ നിന്ന് 43 ശതമാനം വർധിച്ച് 477,000 ആയി. ഡെവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലെ പിഴകൾ 106 ശതമാനം വർധിച്ച് 92,000 ആയി.
ഈ വർഷം ആദ്യ പാദത്തിൽ ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകൾ 4.7 ദശലക്ഷം വാഹന പ്ലേറ്റുകൾ പരിശോധിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണ്. ഇൻസ്‌പെക്ടർമാർ ഉപയോഗിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ നവീകരണമാണ് ഇതിന് കാരണം.സ്മാർട്ട് വെഹിക്കിൾ ഫ്ലീറ്റ് 12.5 ദശലക്ഷം ലൈസൻസ് പ്ലേറ്റുകൾ സ്‌കാൻ ചെയ്തു. ഇത് 2024 ലെ ഇതേ കാലയളവിനേക്കാൾ 115 ശതമാനം കൂടുതലാണ്.മൊത്തം പിഴകളിൽ 47 ശതമാനവും സ്മാർട്ട് വെഹിക്കിൾ ഫ്ലീറ്റ് ആണ് പുറപ്പെടുവിച്ചത്. മുൻ വർഷമിത് 39 ശതമാനമായിരുന്നു.