Connect with us

KM SHAJI

'ലൗ ജിഹാദ്': ആര്‍ എസ് എസിനെ വെള്ളപൂശി കെ എം ഷാജി

സി പി എമ്മുമായി ചേര്‍ന്നുനിന്നാല്‍ ആദ്യം ഉപേക്ഷിക്കേണ്ടിവരുന്നത് മതവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരൂര്‍ | ലൗ ജിഹാദ് വിഷയത്തില്‍ ആര്‍ എസ് എസിനെ വെള്ളപൂശി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ലൗ ജിഹാദ് എന്ന പ്രചാരണം ആരംഭിച്ചത് ആര്‍ എസ് എസുകാരല്ലെന്നും സി പി എമ്മുകാരാണെന്നും ലീഗ് നേതാവ് കെ എം ഷാജി തിരൂരില്‍ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

സംഘ്പരിവാറുകാര്‍ക്ക് വഴിമരുന്നിട്ട് കൊടുക്കുന്നത് സി പി എമ്മുകാരാണ്. കേരളം ഇസ്ലാമിക രാജ്യമാകുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞുവെന്നും സംഘ്പരിവാറുകാരെ ചെറുതായി പോലും വിമര്‍ശിക്കാന്‍ തയ്യാറാകാതെ കെ എം ഷാജി പറഞ്ഞു. ലീഗില്‍ നിന്ന് പോയാല്‍ മതത്തില്‍നിന്നും പോകുമെന്നും ക്യാമ്പസുകളില്‍ എസ് എഫ് ഐ മതനിരാസമാണ് പഠിപ്പിക്കുന്നതെന്നും ഇസ്ലാമിനെ വിമര്‍ശിക്കുന്ന യുക്തിവാദികളെല്ലാം സി പി എമ്മുകാരാണെന്നും കെ എം ഷാജി പറഞ്ഞു.

കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പലപ്പോഴും അധികാരം നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ പിന്‍ബലമില്ലാത്തതിനാലാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളെ തമ്മില്‍ തല്ലിക്കാന്‍ സി പി എം ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണ്. ഒരു ഭാഗത്ത് വര്‍ഗീയത പ്രചരിപ്പിച്ച് മനുഷ്യനെ വേര്‍തിരിക്കുകയും മറുഭാഗത്ത് മതവിരുദ്ധതയും പ്രചരിപ്പിക്കുക. ഇതാണ് പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. സി പി എമ്മുമായി ചേര്‍ന്നുനിന്നാല്‍ ആദ്യം ഉപേക്ഷിക്കേണ്ടിവരുന്നത് മതവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.