Editors Pick
ഒരുലക്ഷം പ്രസവത്തിനിടെ 159 പേർ മരിക്കുന്നു; മെറ്റേണൽ മോർട്ടാലിറ്റി റേറ്റിൽ മധ്യപ്രദേശ് മുന്നിൽ
ഉത്തർപ്രദേശും (141) ഒഡിഷയും (136) ആസാമും (125) ആണ് തൊട്ടുപിന്നിൽ.

ഭോപാൽ|പ്രസവസമയത്തുള്ള മാതൃമരണനിരക്കിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശ്. ഒരുലക്ഷം പേർ പ്രസവിക്കുമ്പോൾ അതിൽ 159 പേരും മരിക്കുന്നതായാണ് കണക്ക്. കേന്ദ്രസർക്കാരിന്റെ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്‌ആർഎസ്) പുറത്തിറക്കിയ 2020–-22 വർഷത്തെ മെറ്റേണൽ മോർട്ടാലിറ്റി റേറ്റിൽ (എംഎംആർ) ആണ് ഈ വിവരമുള്ളത്.
ഉത്തർപ്രദേശും (141) ഒഡിഷയും (136) ആസാമും (125) ആണ് തൊട്ടുപിന്നിൽ. 88 ആണ് ദേശീയ ശരാശരി. 18 ആക്കി കുറച്ച് കേരളം രാജ്യത്തെ ഏറ്റവും എംഎംആർ കുറവുള്ള സംസ്ഥാനമായി. 2019–21 വർഷം 20 ആയിരുന്നു കേരളത്തിലെ എംഎംആർ. ദേശീയ നിരക്ക് 93ഉം. ആഗോള മാതൃമരണ അനുപാതം 70ൽ താഴെയായി കുറയ്ക്കുക എന്നതാണ് ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം. 2018–-20ൽ 19, 2017–-19ൽ 30, 2016–-18ൽ 43, 2015–-17ൽ 42, 2014–-16ൽ 46 എന്നിങ്ങനെയായിരുന്നു കേരളത്തിലെ മാതൃമരണ നിരക്ക്. ശിശുമരണത്തിലും രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണ്.