National
ഡല്‍ഹി പോലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബം

ന്യൂഡല്‍ഹി | ഒമ്പത് വയസുള്ള ദളിത് പെണ്‍കുട്ടി ഡല്‍ഹി പുരാനി നംഗല്‍ ഗ്രാമത്തില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മകള്‍ കൊല്ലപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ പോലീസ് മര്‍ദിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പോലീസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ മകളെ സംസ്‌കരിക്കാന്‍ ശ്രമിച്ചു. ചിത വെള്ളമൊഴിച്ച് കെടുത്തന്‍ നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. കേസിലെ പ്രതികളെ പോലീസ് സഹായിച്ചെന്നും ഷോക്കേറ്റാണ് മകള്‍ മരിച്ചതെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലെ കൂളറില്‍ നിന്നു തണുത്ത വെള്ളം എടുക്കാന്‍ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ആറു മണിയായപ്പോള്‍ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറില്‍ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു.
എന്നാല്‍, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ചുണ്ടുകള്‍ നീലിച്ചിരുന്നതായും കണ്ടെത്തി. പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസില്‍ വിവരം അറിയിക്കരുതെന്നു ശഠിച്ചു. കേസ് കൊടുത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിച്ചെടുക്കുമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളംവച്ചു ഭര്‍ത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും ചെയ്തു. അതോടെ നാട്ടുകാര്‍ തടിച്ചു കൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം, സഹായികളായ ലക്ഷ്മി നാരായണ്‍, കുല്‍ദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്‌സോ കുറ്റവും ചുമത്തിയിട്ടുണ്ട്.