Connect with us

Kerala

നിമിഷപ്രിയ: കാന്തപുരത്തിന്റെ ഇടപെടല്‍ ഏറെ സന്തോഷപ്രദമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

വിഷയത്തില്‍ ഇത്രത്തോളം പുരോഗതി ഉണ്ടാക്കിയത് ഏതൊരു ഇന്ത്യക്കാരനും സന്തോഷം പകരുന്ന കാര്യമാണ്. കാന്തപുരത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ ഫലപ്രദമായ ഒരു സാഹചര്യമുണ്ടാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ഇടപെടലിലൂടെ നീട്ടിവച്ചത് ഏറെ സന്തോഷപ്രദമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കാന്തപുരവുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ ഫലപ്രദമായ ഒരു സാഹചര്യമുണ്ടാക്കി.

വിഷയത്തില്‍ ഇത്രത്തോളം പുരോഗതി ഉണ്ടാക്കിയത് ഏതൊരു ഇന്ത്യക്കാരനും സന്തോഷം പകരുന്ന കാര്യമാണ്. കാന്തപുരം രംഗത്തു വന്നതുപോലെ മറ്റുപലര്‍ക്കും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അവരെ കൂടി ഇതിലേക്ക് കൊണ്ടുവരണമെന്നും ബ്രിട്ടാസ് പറഞ്ഞു.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇതൊരു ഇടവേളയായി മാത്രം കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതില്‍ ഔപചാരികമായ ഇടപെടലുകളുടെ ആവശ്യമുണ്ട്. രണ്ട് മൂന്ന് വര്‍ഷം മുമ്പ് പാര്‍ലിമെന്റില്‍ നിമിഷപ്രിയയുടെ കാര്യം ഉയര്‍ത്തിയതാണ്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലും ഉന്നയിച്ചിരുന്നു.

കാന്തപുരം ആശയവിനിമയം നടത്തിയതിനു പിന്നാലെ യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.