Connect with us

Kerala

എറണാകുളത്തെ വെള്ളപ്പൊക്കത്തിന് കാരണം വല്ലാര്‍പാടം ബണ്ടെന്ന് ജല വകുപ്പ് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരി, ഏലൂര്‍, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍പാതയുടെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ടും നിര്‍മ്മാണ അവശിഷ്ടങ്ങളും ആണെന്ന് ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. താല്‍ക്കാലിക ബണ്ടും നിര്‍മ്മാണ അവശിഷ്ടങ്ങളും നീക്കം ചെയ്താല്‍ മാത്രമേ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും പരിഹാരമാകൂ എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജല വിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് സോഷ്യല്‍ വെല്‍ഫയര്‍ ആക്ഷന്‍ സൊസൈറ്റി ഉള്‍പ്പെടെ സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി പി രാജീവാണ് ഇതുസംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഴിച്ചത്.

വടുതല ഡോണ്‍ ബോസ്‌കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാര്‍പാടത്തേക്കുള്ള റെയില്‍വേലൈനിന്റെ ഇരുവശങ്ങളിലും ആണ് നീരൊഴുക്കിന് കാര്യമായ തടസ്സം നേരിടുന്നത്. പെരിയാര്‍ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്. റെയില്‍വേ പാതയുടെ നിര്‍മ്മാണത്തിനു വേണ്ടി 2009 ല്‍ ഇവിടെ താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷവും ഈ ബണ്ട് നീക്കം ചെയ്തിട്ടില്ല. നിര്‍മ്മാണത്തിന്റെ ഭാഗമായ അവശിഷ്ടങ്ങളും ഈ ഭാഗത്ത് അടിഞ്ഞു കൂടിയിട്ടുണ്ട്. സുഗമമായ നീരൊഴുക്ക് ഇതുമൂലം തടസ്സപ്പെട്ടു. റെയില്‍വേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. തടസം മൂലം റെയില്‍വേയുടെ ഇരുപതോളം തൂണുകള്‍ക്കിടയിലൂടെയുള്ള പത്തൊന്‍പത് ഗ്യാപ്പുകളില്‍ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധനയാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്. ഇത് നീക്കിയില്ലെങ്കില്‍ ഇനി ഒഴുകിവരുന്ന മാലിന്യങ്ങളും ഇവിടെ അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തടസ്സങ്ങള്‍ ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കിയാല്‍ പോര്‍ട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും. 780 മീറ്റര്‍ വീതിയുള്ള ഈ ഭാഗത്ത് തടസ്സം പൂര്‍ണമായി മാറ്റുന്നതിന് 15.6 ലക്ഷം ഘനമീറ്റര്‍ ചെളി നീക്കം ചെയ്യണം. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ്, റെയില്‍പാതയുടെ നിര്‍മാണം കരാറെടുത്ത അഫ്‌കോണ്‍സ് കമ്പനി എന്നിവരെയും മാലിന്യ നീക്ക പദ്ധതിയുടെ ഭാഗമാക്കി മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. താല്‍ക്കാലിക ബണ്ടും നിര്‍മ്മാണാവശിഷ്ടവും നീക്കുമെന്ന് അഫ്‌കോണ്‍സ് നേരത്തെ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നതാണ്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ഡി.പി. വേള്‍ഡ്, നിര്‍മ്മാണക്കമ്പനി അഫ്‌കോണ്‍സ് എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് അടിയന്ത പ്രാധാന്യത്തോടെ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest