Ongoing News
സ്വന്തം തട്ടകത്തിൽ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി

മ്യൂണിക്ക് | യൂറോ കപ്പില്‍ ഗോള്‍മഴ വര്‍ഷിച്ച മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി. രണ്ട് സെല്‍ഫ് ഗോളുകള്‍ ലഭിച്ച ആനുകൂല്യത്തിലാണ് ജര്‍മനിയുടെ വമ്പന്‍ ജയം. ആദ്യം ഗോളടിച്ചത് പോര്‍ച്ചുഗല്‍ ആയിരുന്നെങ്കിലും രണ്ട് സെല്‍ഫ് ഗോളുകള്‍ വഴങ്ങിയത് ദുരന്തമായി.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോളടിച്ച് മേധാവിത്വം പുലര്‍ത്താന്‍ പോര്‍ച്ചുഗലിനായി. 15ാം മിനുട്ടില്‍ ടീമിന്റെ നായകന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇടങ്കാല്‍ ഷോട്ട് ജര്‍മന്‍ വല തുളച്ചുകയറി. ഡിയോഗോ ജോതയുടെ പാസാണ് തന്റെ തനത് ആക്രമണശൈലിയില്‍ ക്രിസ്റ്റ്യാനോ ഗോളാക്കിയത്.
എന്നാല്‍, പറങ്കിപ്പടയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. 30ാം മിനുട്ടില്‍ പോര്‍ച്ചുഗലിനായി ഫ്രീകിക്കെടുത്ത റൂബന്‍ ഡയസിന്റെ കാലില്‍ നിന്നുതന്നെ 35ാം മിനുട്ടില്‍ സ്വന്തം പോസ്റ്റിലേക്ക് ബോള്‍ പാഞ്ഞു. അതോടെ മത്സരം സമനിലയിലായി. 39ാം മിനുട്ടില്‍ സമാന രീതിയില്‍ പോര്‍ച്ചുഗലിന്റെ സെല്‍ഫ് ഗോളുണ്ടായി. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയുടെ കാലില്‍ തട്ടിയാണ് ഗോളായത്. ഇതോടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ലീഡ് നേടാന്‍ ജര്‍മനിക്ക് സാധിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകള്‍ പിന്നിട്ടപ്പോഴേക്കും മൂന്നാം ഗോളും ജര്‍മനി നേടി. റോബിന്‍ ഗോസന്‍സിന്റെ പാസില്‍ കെയ് ഹാവേര്‍ട്‌സ് ആണ് ഗോള്‍ 51ാം മിനുട്ടില്‍ നേടിയത്. 60ാം മിനുട്ടില്‍ റോബിന്‍ ഗോസന്‍സ് സുന്ദരമായ ഹെഡറിലൂടെ നാലാം ഗോളും നേടി. ജോഷ്വ കിമ്മിച്ചിന്റെ ക്രോസാണ് ഗോസന്‍സ് വലയിലാക്കിയത്. 67ാം മിനുട്ടില്‍ ഡിയോഗോ ജോത പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ നേടി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ ഗോളിന് സഹായിച്ചത്.