National
മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം നീക്കം തുടങ്ങി

ന്യൂഡല്‍ഹി | മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ നിര്‍ണായകമായ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. 1937ലെ ശരീഅത്ത് നിയമം, ഹിന്ദു വിവാഹ നിയമം, ഇന്ത്യന്‍ പിന്തുടര്‍ച്ചാ നിയമം, സിവില്‍ നടപടിക്രമ നിയമം തുടങ്ങിയവയ പുനപരിശോധിക്കാന്‍ നിയമ മന്ത്രാലയം നീക്കം ആരംഭിച്ചതായി എക്കണോമിക്‌സ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ നിയമങ്ങളുടെ നിലവിലെ പ്രസക്തിയും ഇവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്ര നിയമവകുപ്പ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലെ നിയമങ്ങളിലെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ചിലത് സിവില്‍ കുറ്റകൃത്യമാക്കുന്നതടക്കം വിഷയങ്ങളിലാണ് അഭിപ്രായം തേടിയത്. മന്ത്രാലയങ്ങള്‍ നല്‍കുന്ന മറുപടിക്ക് അനുസൃതമായിരിക്കും ഇതില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക.
പവേഴ്‌സ് ഓഫ് അറ്റോണി, ഒഫീഷ്യൽ ട്രസ്റ്റീസ്, കൊമേഴ്ഷ്യൽ എവിഡെന്റ്‌സ്, സ്‌പെഷ്യൽ മാര്യേജ്, ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ, സ്‌പെസിഫിക് റിലീഫ് തുടങ്ങിയ നിയമങ്ങളും പുനഃപരിശോധിക്കുന്ന നിയമങ്ങളുടെ പട്ടികയിലുണ്ട്.
ഭരണഘടന പരിഷ്‌കരണ നടടപികളുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഏക സിവില്‍കോഡ് അടക്കം അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള ചവിട്ടുപടിയാകുമോ ഈ നീക്കങ്ങള്‍ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.