Connect with us

Kerala

തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ തുറക്കും: മന്ത്രി കെ രാജന്‍

Published

|

Last Updated

ശക്തൻ മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനായി നടന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി കെ രാജൻ സംസാരിക്കുന്നു

തൃശൂര്‍ | നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ തുറക്കുമെന്ന് മന്ത്രി കെ രാജന്‍. ശക്തന്‍ മാര്‍ക്കറ്റ്, ജയഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ നഗരപരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുറക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതു സംബന്ധിച്ച് സമയ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉറപ്പു നല്‍കി.

മാര്‍ക്കറ്റുകളില്‍ മൊത്ത വില്‍പന സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണിവരെയും ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കാം. മുന്‍പ് കണ്ടെയിന്‍മെന്റ് സോണുകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ തുറന്നിരുന്ന മത്സ്യ, മാംസ വ്യാപാര സ്ഥാനങ്ങള്‍ക്ക് തിങ്കളാഴ്ചകൂടി ഇതേ സമയക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചാലും വഴിയോര കച്ചവടങ്ങള്‍ക്ക് അനുമതി ഉണ്ടിയിരിക്കുന്നതല്ല.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന വാഹനങ്ങള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ചുമടെടുക്കാന്‍ എത്തുന്ന തൊഴിലാളികള്‍ എന്നിവര്‍ കോവിഡ് മാനദണ്ഡ പ്രകാരം സ്വയം സാനിറ്റൈസ് ചെയ്യുന്നതിനും വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നതിനും കരുതല്‍ സ്വീകരിക്കണം. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സാധാരണ ചെറിയ കടകളില്‍ രണ്ടുപേരും വലിയ സ്ഥാപനങ്ങളില്‍ ഉടമസ്ഥന്‍ അടക്കം മൂന്നുപേരും മാത്രമാണ് ഉണ്ടാകാന്‍ പാടുള്ളൂ. പുറമേ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക സംവിധാനം ഒരുക്കും. നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണെമെന്നും മന്ത്രി പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കോവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അതത് സ്ഥാപന ഉടമകള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോവിഡ് വ്യാപനത്തെ തടഞ്ഞ് ദീര്‍ഘ നാളത്തേയ്ക്ക് മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വളരെ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു.

മാര്‍ക്കറ്റുകള്‍ തുറക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച 500 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ശക്തന്‍ മാര്‍ക്കറ്റില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നിയന്ത്രണങ്ങളോടെ തുടരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കാനും യോഗത്തില്‍ ധാരണയായി. കണ്ടെയിന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നിലനില്‍ക്കുക. ഇതനുസരിച്ച് ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്. എന്നാല്‍ അസംസ്‌കൃത വസ്തുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചൊവ്വ വ്യാഴം, ശനി ദിവസങ്ങളില്‍ 8 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ നീട്ടിയിട്ടുണ്ട്. ജില്ലയിലെ കുറി കമ്പിനികള്‍ക്ക് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണിവരെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടിയിരിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാല്‍ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, സര്‍ണ്ണക്കട, ചെരുപ്പ് കട എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തിക്കാം.
എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എ പി. ബാലചന്ദ്രന്‍, കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആര്‍. ആദിത്യ, ഡി.എം.ഒ ഡോ.കെ.ജെ റീന, ഉദ്യോഗസ്ഥര്‍, വിവിധ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.