Connect with us

Kerala

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; എസ് വെെ എസ് രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയിൽ സന്ദേശങ്ങളയക്കും

Published

|

Last Updated

സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയില്‍ സന്ദേശമയക്കുന്നതിന്റെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു.

മലപ്പുറം | സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയില്‍ സന്ദേശമയക്കുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുസ്്‌ലിംജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നും നാളെയുമായി രാഷ്ട്രപതിക്ക് സന്ദേശമയക്കും. സംസ്ഥാന തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു.

ഐക്യരാഷ്ട്ര സഭ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നാടെന്ന് വിശേഷിപ്പിച്ച ലക്ഷദ്വീപില്‍ ദ്വീപ് നിവാസികളുടെ സമാധാന ജീവിതം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കേരള മുസ്്‌ലിം ജമാഅത്തിന് കീഴില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇന്ന് (ശനി) കേരളത്തിലെ 14 ജില്ലകളിലും നീലഗിരിയിലും പ്രതിഷേധ സംഗമങ്ങള്‍ നടക്കും.