Connect with us

Covid19

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനം നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്ര കൊവിഡ വ്യാപന സാഹചര്യം കണക്കിലെടുത്ത് കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ വിജയിച്ച സ്ഥാനാർഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു.

രാജ്യത്ത് തീവ്ര കൊവിഡ് വ്യാപനത്തിന് തിരഞ്ഞെടുപ്പുകള്‍ കാരണമായതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. മദ്രാസ് ഹൈക്കോടതി ഉള്‍പ്പെടെ ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനമാണ് തിരഞ്ഞെടുപ്പ് കമ്മഷന് എതിരെ ഉയര്‍ത്തിയത്. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ മദ്രാസ് ഹൈക്കോടതി പറയുന്ന സാഹചര്യവുമുണ്ടായി.

ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെണ്ണല്‍ ദിവസം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. കേരളത്തില്‍ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.