Connect with us

National

ഇന്ത്യ ഒരു സ്വതന്ത്രരാജ്യമല്ലാതായി മാറുന്നു; ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്രമോദി ഭരണത്തിന്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും ജനാധിപത്യവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട്. ഇന്ത്യ സ്വതന്ത്രരാജ്യമായി മാറുന്നഘട്ടത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും ഏറെ പിന്നോട്ടുപോയി. ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസ് 2021 റിപ്പോര്‍ട്ടിലുണ്ട്.

മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള ഏകാധിപത്യ പ്രവണതകളാണ് മോദി സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. കൊവിഡ് കാലത്ത് രാജ്യത്തെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദുരിതമനുഭവിച്ചതായും വൈറസ് വ്യാപനത്തിന്റെ പേരില്‍ മുസ്ലീങ്ങളെ കുറ്റക്കാരാക്കാന്‍ മനപൂര്‍വ്വമായി ശ്രമം നടന്നതായും സംഘടന കണ്ടെത്തുന്നു. വിയോജിക്കാനും സമരം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും മോദി ഭരണത്തിന്‍ കീഴില്‍ വന്‍തോതില്‍ ഹനിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രീഡം ഹൗസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ 2021 ആകുമ്പോള്‍ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി. തീവ്ര ഹിന്ദു താത്പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്ച്ചയാണ് ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ നാല് മാര്‍ക്ക് കുറവായതിനാല്‍ ഇന്ത്യ ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

Latest