Connect with us

National

കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദ സാന്നിധ്യം; പുതിയ യാത്ര മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ പിറകെ ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം.ഇവര്‍ക്ക് മാത്രമെ വിമാനത്തില്‍ കയറാന്‍ അനുമതിയുള്ളു. അതേ സമയം കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ എത്തുമ്പോള്‍ സ്വന്തം ചെലവില്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും നിര്‍ദേശമുണ്ട്. നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരും ഇതേ നിര്‍ദേശം പാലിക്കണം.

യാത്രക്ക് മുന്‍പ് കൊവിഡ് നെഗറ്റീവ് ആണെന്ന രേഖ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ സാധ്യതയുണ്ട്.