Connect with us

National

ഇന്ധന വില വര്‍ധിക്കുന്നത് ആഗോള വിപണിക്ക് അനുസരിച്ച്: കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് അനുസരിച്ചാണ് രാജ്യത്തും ഇന്ധന വില വര്‍ധിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസിങ് മെക്കാനിസവുമായി നമുക്ക് ഒത്തുപോകേണ്ടിവരും. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വില കൂടി. ഇപ്പോഴത്തെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില 61 ഡോളറാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. പെട്രോളിയും നികുതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്. ഇത് വേണ്ടന്ന് വെക്കാനാകില്ല. വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കൂട്ടുകയും കുറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നിരിക്കേ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. അസംസ്‌കൃത എണ്ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലല്ല. അതേസമയം, പെട്രോള്‍ വില 100രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കേ നികുതി കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വേണുഗോപാല്‍ ചോദിച്ചു.

ബുദ്ധിമാനും നല്ലരാഷ്ട്രീയക്കാരനുമായ വേണുഗോപാല്‍ പറഞ്ഞതിനെ തിരുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇപ്പോഴത്തെ അസംസ്‌കൃത എണ്ണ വില സംബന്ധിച്ച് നിരവധിപ്പേര്‍ ഗള്‍ഫില്‍ കഴിയുന്ന കേരളത്തില്‍ നിന്നുവരുന്ന വേണുഗോപാല്‍ അവിടെയുള്ള സുഹൃത്തുക്കളോട് അന്വേഷിക്കണമെന്ന് മന്ത്രി പറഞ്ഞു.

എണ്ണവില കുറയ്ക്കാനുള്ള ബാധ്യതയില്‍ 95 ശതമാനം കേന്ദ്രത്തിന്റെ കൈയ്യിലാണെന്നിരിക്കേ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ശാന്തനു സെന്‍ ചോദിച്ചു. എന്നാല്‍ കേന്ദ്രമാണ് 95 ശതമാനവും നിയന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും നികുതി പിരിവില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസന ആവശ്യങ്ങള്‍ക്കുമായി എല്ലാവര്‍ക്കും പണം വേണം. അതു കണ്ടെത്താന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ആരാണ് ഉത്തരവാദിത്തമെടുക്കേണ്ടത് എന്നത് എപ്പോഴും ചര്‍ച്ചാവിഷയമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.