Connect with us

Ongoing News

കേരളത്തെ ഹൃദയത്തോട് ചേര്‍ത്തു നിറുത്തിയ രാജ്യമാണ് യു എ ഇ: മുഖ്യമന്ത്രി

Published

|

Last Updated

ദുബൈ | കേരളത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച രാജ്യമാണ് യു എ ഇയെന്നും പ്രവാസികളെ ആദരവോടെ കാണുന്ന ആ രാജ്യത്തോട് ഓരോ മലയാളിക്കും കടപ്പാടുകള്‍ ഉണ്ടെന്നും കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിറാജ് ദിനപത്രവും ഐ സി എഫ്. യു എ ഇ നാഷണല്‍ കമ്മറ്റിയും ഓണ്‍ലൈനില്‍ സംഘടിപ്പിച്ച നാൽപ്പത്തിയൊമ്പതാം ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ – യു എ ഇ ബന്ധത്തെ സൗഹൃദപരവും ഊഷ്മളവും ആക്കുന്നതില്‍ വലിയ പങ്കാണ് ഒന്നര പതിറ്റാണ്ടായി യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന സിറാജും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എഫും നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ രണ്ടാം വീടാണ് ഗള്‍ഫ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും മലയാളികളെ സഹായിക്കാന്‍ യു എ ഇ സന്നദ്ധമായത് മറക്കാനാവില്ല. പ്രളയ സമയത്ത് വലിയ സഹായവുമായി വന്നതും, ഷാര്‍ജ ജയിലില്‍ കുടുങ്ങിയവര്‍ക്കു മോചനം നല്കിയതുമെല്ലാം കേരളം എന്നും ഓര്‍ക്കും. കേരളത്തിന്റെ ആധുനികവത്കരണത്തില്‍ യു എ ഇയിലേക്കുള്ള കുടിയേറ്റം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്മശ്രീ എം.എ യൂസുഫലി മുഖ്യപ്രഭാഷണം നടത്തി. മലയാളികളെ ഏറ്റവും വലിയ സ്‌നേഹത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നവരാണ് യു എ ഇ ഭരണാധികാരികളെന്ന് അദ്ദേഹം പറഞ്ഞു. യു എ ഇ യില്‍ എല്ലാ തരത്തിലും കച്ചവടം ചെയ്യാനും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം നമ്മുടെ രാജ്യത്തു ചിലവഴിക്കാനും അനുവദിക്കുന്ന സര്‍ക്കാറാണ് യു എ ഇയിലേത്. വലിയ ഇന്‍വെസ്റ്റ് നടത്താനും, ദീര്ഘകാലാടിസ്ഥാനത്തില്‍ അവ പ്രവര്‍ത്തിക്കാനും അനുവാദം നല്‍കുന്ന യു എ ഇ സര്‍ക്കാര്‍ ഓരോ പ്രവാസിക്കും നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പ്രളയമുണ്ടായപ്പോള്‍ സ്വന്തം ജനതയെ പോലെ മലയാളികളെ കണ്ടവരാണ് യു എ ഇ ഭരണാധികാരികള്‍. അതിനാല്‍, യു എ ഇയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ഥിക്കേണ്ടതും ഓരോ പ്രവാസി മലയാളിയുടെയും കടമയാണെന്നും പത്മശ്രീ എം എ യൂസുഫലി പറഞ്ഞു.

Latest