National
ജമ്മുവില്‍ ഏറ്റുമുട്ടൽ; നാല് ജയ്ഷ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു
ജമ്മു | ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജയ്‌ഷേ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന നാല് പേരെ വധിച്ചു. ജമ്മു – ശ്രീനഗര്‍ ദേശീയ പാതയില്‍ നഗ്രോട്ടയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു.
പതിവ് പരിശോധനക്കിടെയാണ് ഒരു ട്രക്കില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഭീകരരെ സൈന്യം തടഞ്ഞത്. നഗ്രോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയില്‍ ട്രക്ക് തടഞ്ഞതോടെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതിനിടെ ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. 11 എകെ 47 റൈഫിളുകളും 29 ഗ്രനേഡുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ ട്രക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ശക്തമായ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ എത്തിയത് എന്നാണ് സുരക്ഷാ സേന പറയുന്നത്. ജില്ലാ ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് കരുതുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.