National
ലക്ഷ്മി വിലാസ് ബേങ്കില്‍ മൊറട്ടോറിയം; 25000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാകില്ല
ന്യൂഡല്‍ഹി | സാമ്പത്തിക തകര്‍ച്ച നേരിടുന്ന തമിഴ്‌നാട് ആസ്ഥാനമായ സ്വകാര്യ ബേങ്കായ ലക്ഷ്മി വിലാസ് ബേങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ഡിസംബര്‍ 16 വരെ ഉപഭോക്താക്കള്‍ക്ക് ബേങ്കില്‍നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. അത്യാവശ്യകാര്യങ്ങള്‍ക്ക് റിസര്‍വ് ബേങ്കിന്റെ അനുമതിയോടെ കൂടുതൽ പണം പിന്‍വലിക്കാം. നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് കൂടുതല്‍ തുക പിന്‍വലിക്കാന്‍ സാധിക്കുക.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് നഷ്ടത്തിലായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഇതോടെ നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ബേങ്കിന്റെ പുനരുദ്ധരാരണം ഉറപ്പുവരുത്താനാണ് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പെടുത്തിയത്. ബേങ്കിന് മൂലധന സമാഹരണം നടത്താന്‍ കഴിയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.