Kerala
ബിലീവേഴ്സ് ചര്‍ച്ച്; അഞ്ച് വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപയെത്തിയെന്ന് വിലയിരുത്തല്‍

തിരുവല്ല | ഡോ. കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്തും സ്ഥാപനങ്ങളിലും ആദായനികുതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസവും പരിശോധന. ഇന്ന് വൈകീട്ടോടെ ഏഴുകോടി രൂപ കൂടി തിരുവല്ലയില്‍ നിന്നും കണ്ടെത്തി. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പണം.
ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് എട്ടു കോടിയില്‍ അധികം രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ നടക്കുന്നത് വന്‍ സാമ്പത്തിക കുംഭകോണമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് പ്രാഥമിക നിഗമനം.
ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപ്പറ്റിയ തുക റിയല്‍ എസ്റ്റിമേറ്റ് മേഖലയിലും മറ്റുമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരുന്നത്. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ പക്കല്‍നിന്ന് 2,263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയതാണ് ഇതില്‍ പ്രധാനം. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്സ് ചര്‍ച്ചിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിയിലെ ഓഫീസില്‍ നിന്ന് മൂന്നേമുക്കാല്‍ കോടി രൂപയും കേരളത്തിലെ ഓഫീസുകളില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുമാണ് കണക്കില്‍പ്പെടാത്തതായി പിടിച്ചെടുത്തത്. വ്യാഴാഴ്ച തുടങ്ങിയ പരിശോധനയുടെ പ്രാരംഭത്തില്‍ തന്നെ സഭാ ആസ്ഥാന വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡോ. കെ പി യോഹന്നാന്റെ സഹായിയുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും 57 ലക്ഷം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. സഭാ പി ആര്‍ ഒ. ഫാദര്‍ സിജോ പന്തപ്പള്ളിയുടെതടക്കം മൊബൈല്‍ ഫോണുകളും സംഘം പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു.