Connect with us

Kerala

ഭക്ഷ്യക്കിറ്റ് വിതരണം നാലു മാസം കൂടി; സര്‍ക്കാര്‍ കരുതലിന് മറ്റൊരു തെളിവെന്ന് മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ പരിപാടിയിലെ ഒരു വാഗ്ദാനം കൂടി നിറവേറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന വാഗ്ദാനമാണ് പാലിച്ചത്. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നാലു മാസത്തേക്കാണ് കിറ്റു വിതരണം. 1,800 കോടിയുടെ അധികച്ചെലവാണ് ഈയിനത്തില്‍ സര്‍ക്കാറിനുണ്ടാകുന്നതെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റിലെ മറ്റ് വിശദാംശങ്ങള്‍: സൗജന്യ റേഷനും 1,400 രൂപയുടെ പെന്‍ഷനും ഭക്ഷ്യക്കിറ്റും കൂടിയാകുമ്പോള്‍ രോഗവ്യാപന കാലത്ത് കേരളത്തിലൊരാളും പട്ടിണി കിടക്കില്ല എന്നുറപ്പു വരുത്തുകയാണ് സര്‍ക്കാര്‍. ഈ രീതിയിലൊക്കെ സര്‍ക്കാര്‍ ഇടപെടുമ്പോഴും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. കിറ്റിനു പകരം പണം കൊടുത്താല്‍ പോരേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അങ്ങിനെ പോര എന്നാണ് സര്‍ക്കാറിന്റെ നിലപാട്. റേഷനു പകരം കാഷ് ട്രാന്‍സ്ഫര്‍ എന്ന ആശയവുമായി കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ മുന്നിലുണ്ട്. ആ നയം ഇടതുപക്ഷത്തിന് സ്വീകാര്യമല്ല. പണം കൊടുത്താല്‍ അത് വീട്ടിലെത്തുകയില്ലെന്നാണ് സാധാരണ കുടുംബങ്ങളുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും അനുഭവം. കിറ്റാകുമ്പോള്‍ ഭക്ഷ്യധാന്യം വീടുകളിലെത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പിക്കുകയാണ്.

ഫുഡ് കൂപ്പണ്‍ കൊടുത്തുകൂടേ എന്ന് ചോദിക്കുന്നവരുമുണ്ട്. ഫുഡ് കൂപ്പണ്‍ കൊടുക്കുന്നത് കൊവിഡ് കാലത്ത് കടകള്‍ക്കു മുന്നില്‍ വലിയ തിക്കിനും തിരക്കിനും കാരണമാകും. പ്രത്യേകിച്ച് രോഗവ്യാപനം മൂര്‍ധന്യത്തിലെത്താന്‍ സാധ്യതയുള്ള ഇക്കാലത്ത്. അങ്ങിനെയൊരു റിസ്‌ക് ഈ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് ഉചിതമല്ല. എല്ലാം കൊണ്ടും റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം തന്നെയാണ് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവും. ഒരു ആക്ഷേപവുമില്ലാതെ ഓണത്തിനു മുമ്പ് വിജയകരമായി കിറ്റുകള്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ചെറിയ ചില പോരായ്മകളെ ഊതിവീര്‍പ്പിച്ച് ഈ നടപടിയുടെ ശോഭ കെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. അവരോടു പറയട്ടെ. തിരുത്തേണ്ടത് തിരുത്തും. ഇക്കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്കൊരു പിടിവാശിയുമില്ല. ടെന്‍ഡറിന്റെ കാര്യത്തില്‍ ഇനി ഗുണനിലവാരം ഉറപ്പുവരുത്തി എംപാനല്‍ ചെയ്തവര്‍ക്കേ കൊടുക്കൂ. മായം കലരാന്‍ സാധ്യതയുള്ള ശര്‍ക്കര പോലുള്ള ഉത്പന്നങ്ങള്‍ കിറ്റില്‍ നിന്ന് ഒഴിവാക്കും. വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങള്‍ പരമാവധി നേരിട്ട് വാങ്ങാന്‍ ശ്രമിക്കും. ഇതിനൊക്കെ വേണ്ടി ഏറ്റവും സമര്‍ഥനും സത്യസന്ധനുമായ ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും.

ഈ ഇടപെടലിന്റെ സാക്ഷ്യം വിപണിയില്‍ തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റവും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഉണ്ടാകാന്‍ സാധ്യതയുള്ള കാലമാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ ചെറിയൊരു ശതമാനം പച്ചക്കറിയൊഴിച്ച് അരിയുള്‍പ്പെടെ മറ്റെല്ലാ നിത്യോപയോഗ സാധനങ്ങളും അന്യനാട്ടില്‍ നിന്നാണ് വരുന്നത്. കൊവിഡിന്റെ ആദ്യനാളുകളില്‍ ചരക്കുനീക്കത്തില്‍ വലിയ പ്രതിസന്ധിയുണ്ടായത് ഓര്‍ക്കുക.
ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിന്റെ പ്രാധാന്യം വ്യക്തമാവുക.

ആലോചിച്ചു നോക്കൂ. പ്രതിപക്ഷത്തിനോ പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാറിനെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്കോ വിലക്കയറ്റം എന്ന ആരോപണം പോലുമില്ല. ഒരുവശത്ത് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുകയും മറുവശത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യമുണ്ടാവുകയും ചെയ്താല്‍ വിലക്കയറ്റം സ്വാഭാവികമായും ഉണ്ടാകും. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരമൊരു വിലക്കയറ്റം ഉണ്ടാകാത്തതിനു കാരണം സര്‍ക്കാറിന്റെ ഈ ഇടപെടലാണ്. അത്യാവശ്യം വേണ്ട സാധനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായിത്തന്നെ സര്‍ക്കാര്‍ നേരിട്ടെത്തിക്കുന്നു. തത്ഫലമായി വിലക്കയറ്റം തടഞ്ഞു നിര്‍ത്തുകയും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമുള്ള അവസരം ഇല്ലാതാവുകയും ചെയ്യുന്നു. ഇതാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കരുതല്‍. വേണ്ട കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യാനാണ് സര്‍ക്കാര്‍. പണത്തിന്റെ ഞെരുക്കമൊന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിനെ അലട്ടുന്നതേയില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യും. അതിന്റെ മറ്റൊരു തെളിവാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ്.