Connect with us

National

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക് നിര്‍മിത തുരങ്കം കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി / ജമ്മു | ഇന്ത്യ പാക് അതീര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്ന് തുരന്ന നിലയില്‍ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ അതീര്‍ത്തിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുറസ്സായ സ്ഥലത്ത് 25 അടി താഴ്ചയുള്ള തുരങ്കം ബി‌എസ്‌എഫിന്റെ “വെയിൽ ബാക്ക്” അതിർത്തി പോസ്റ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

മൂന്ന് നാല് അടി വീതിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കം തീവ്രവാദികളെ നുഴഞ്ഞുകയറ്റുന്നതിനും ആയുധങ്ങളും ലഹരി ഉത്പന്നങ്ങളും ഒളിച്ചുകടത്തുന്നതിനും ഉപയോഗിക്കുന്നതാണെന്ന് കരുതുന്നു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് 50 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തുരന്നിട്ടുണ്ട്. ഇതിന് സമീപത്ത് നിന്ന് പാക് നിര്‍മിതമായ പത്ത് മണല്‍ ചാക്കുകളും ബിഎസ്എഫ് കണ്ടെത്തി. പാക് സെെന്യമോ തീവ്രവാദികളോ ആകാം തുരങ്കം നിർമിച്ചത് എന്നതിന് വ്യക്തമായ സൂചനയാണ് ഇതെന്ന് ബിഎസ്എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

അടുത്തിടെയുണ്ടായ ശക്തമായ മഴയില്‍ അതിര്‍ത്തിപ്രദേശത്തെ ഒരു കര്‍ഷകന്റെ സ്ഥലത്ത് ചിലയിടങ്ങളില്‍ ഭൂമി താഴ്ന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ബിഎസ്എഫ് പരിശോധന നടത്തിയത്. ഈ തുരങ്കത്തില്‍ നിന്ന് കേവലം 700 മീറ്റര്‍ അകലെയാണ് പാക്കിസ്ഥാന്റെ ഗുല്‍സാര്‍ അതിര്‍ത്തി പോസ്റ്റ്. തുരങ്കം കണ്ടെത്തിയതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇത് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം.