Kerala
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചു
തിരുവനന്തപുരം | രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം. വി ശ്രേയാംസ്‌കുമാറും യു ഡി എഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടിയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എം. വി. ശ്രേയാംസ്‌കുമാർ രാവിലെ 11.35നും ലാൽ വർഗീസ് കൽപകവാടി 12.30നുമാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് പത്രിക സമർപ്പിച്ചത്.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, സി. ദിവാകരൻ എം. എൽ. എ, എൽ. ഡി. എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ എം. വി. ശ്രേയാംസ്‌കുമാറിനൊപ്പം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. സി. ജോസഫ് എം. എൽ. എ, കെ. പി. സി. സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ലാൽ വർഗീസ് കൽപകവാടിയെ അനുഗമിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സന്നിഹിതനായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പത്രിക സമർപ്പണം. സാമൂഹ്യാകലം പാലിച്ചായിരുന്നു റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ കസേരകൾ ക്രമീകരിച്ചിരുന്നത്. നാമനിർദ്ദേശപത്രികയും കെട്ടിവയ്ക്കാനുള്ള പണവും ഉൾപ്പെടെ യു. വി സ്‌കാൻ നടത്തിയ ശേഷമാണ് സ്വീകരിച്ചത്. 20 മിനിട്ട് യു. വി സ്‌കാനറിൽ വച്ച് ഇവ അണുവിമുക്തമാക്കിയിരുന്നു. ആർ. ഒയുടെ ചേംബർ രാവിലെ തന്നെ പൂർണമായി അണുമുക്തമാക്കി. സാനിറ്റൈസർ, തെർമൽ സ്‌കാനർ സംവിധാനങ്ങളും ഒരുക്കിയിരുന്നു.