Kerala
വാര്‍ത്ത കേട്ട് ഒരു നിമിഷം ശ്വസം നിലച്ച് പോയി
കോഴിക്കോട്| കരിപ്പൂര്‍ വിമാനപകട വാര്‍ത്ത കേട്ട് ഒരു നിമിഷം ശ്വസം നിലച്ച് പോയെന്ന് ദുബൈയിലുള്ള ഷെമീര്‍ വടക്കന്‍. അപകടമുണ്ടായ വിമാനത്തിലാണ് തന്റെ കുടുംബത്തിലെ ഏഴ് പേര്‍ യാത്ര ചെയ്തിരുന്നതെന്നും എല്ലാവരും സുരക്ഷിതരാണെന്നും പടച്ചോനോട് നന്ദി പറയുന്നുവെന്നും ഷമീര്‍ പറഞ്ഞു. ദുബൈയിലെ സില്‍ക്കണ്‍ ഒയാസിസിലെ മാനേജര്‍ ആണ് 41 കാരനായ ഷമീര്‍.
ഷമീറിന്റെ ഭാര്യയും മക്കളും സോഹദരന്റെ ഭാര്യയും മക്കളും കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് ദുബൈയില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. സഹോദരന്റെ വിസാ കാലാവധി കഴിഞ്ഞതിനാല്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഷെമീര്‍. അത് ഇത്തരമൊരു ദുരന്തത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം കരുതിയില്ല.
വിമാനാപകട വാര്‍ത്ത ടീവിയില്‍ കണ്ടപ്പോള്‍ ശ്വസം നിലച്ച് പോയി. കുറേ സമയത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് സമചിത്തത വീണ്ടെടുത്ത് പല ട്രോമ കെയര്‍ സെന്ററുകളിലും ഫോണ്‍ വിളിച്ചു. പലയിടത്തും അവരെത്തയില്ലെന്ന വാര്‍ത്ത മനസ്സിനെ പിടിച്ചുലച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിസ്സംഗനായി പോയി. ഭാര്യയും മക്കളുമടങ്ങുന്ന കടുംബത്തിന് അപകടമുണ്ടാകരുതേ എന്നായിരുന്നു പ്രാര്‍ഥനയെന്നും ഷെമീര്‍ പറയുന്നു. പിന്നീട് ഭാര്യയെ ഫോണില്‍ ലഭ്യമായെന്നും അവളോട് സംസാരിച്ചപോഴാണ് ജീവന്‍ തിരികെ കിട്ടിയതെന്നും ഷെമീര്‍ പറഞ്ഞു.
പ്രാദേശികവാസികളാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും മറ്റുള്ളവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഭാര്യ അറിയിച്ചു. തന്റെ കുടുംബത്തെ രക്ഷിച്ച പ്രദേശവാസികള്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മക്കളുമായിട്ടാണ് ഷെമീറിന്റെ ഭാര്യ നാട്ടിലേക്ക് തിരിച്ചത്. കൂടാതെ സോഹദരന്റെ ഭാര്യയും മക്കളും ഈ വിമാനത്തില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. കടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ ജീവന്‍ അപകടത്തിലാക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെയും കോഴിക്കോടിലെയും വിവിധ ആശുപത്രികളിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയും മകനും ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് സമാധാനം ആയതെന്ന് മറ്റൊരു പ്രവാസിയായ അബ്ദുല്‍ മനാഫ് പറയുന്നു. അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസം ഉണ്ടെന്നും വാര്‍ത്ത കേട്ട ശേഷം തന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളുവെന്നും മനാഫ് പറയുന്നു.