Kerala
ഏഴ് കൗൺസിലർമാർക്ക് കൊവിഡ്; തിരുവനന്തപുരം മേയർ സ്വയം നിരീക്ഷണത്തിൽ
തിരുവനന്തപുരം| കോർപ്പറേഷനിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. രണ്ട് ദിവസങ്ങളിലായി ഏഴ് കൗൺസിലർമാർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. മൂന്നാഴ്ചയായി നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂന്തുറയിലും പരിസരങ്ങളിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്യുകയാണ്. ചുമട്ടുതൊഴിലാളികൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ചാല മാർക്കറ്റ് അടച്ചിടാൻ വ്യാപാരികൾ സംയുക്തമായി തീരുമാനിച്ചിരുന്നു. ജില്ലയിലെ സമ്പർക്കരോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനയാണ് ഉണ്ടായത്. 222 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേരുടെ മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
പുതിയതുറ കരിംകുളത്തുള്ള ഒരുവയസുള്ള കുഞ്ഞിനടക്കം ഇന്നലെ ഉറവിടമറിയാതെ രോഗബാധയുണ്ടായി. 190 പേർക്ക് സമ്പർക്കം വഴിയും വിദേശത്തു നിന്നു വന്ന ആറുപേർക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന ഏഴു പേർക്കും ഉറവിടമറിയാതെ 16 പേർക്കും രോഗം സ്ഥിരീകരിച്ചത്.