Covid19
സർക്കാർ ദൈവമല്ല, മായാജാലക്കാരനുമല്ല'; ജനങ്ങൾ സഹകരിക്കണമെന്ന് മമത ബാനർജി

കൊൽക്കത്ത| സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. പുതിയ കൊവിഡ് ബാധിതരുടെ എണ്ണം 1,589ൽ നിന്ന് 1690 ആയി ഉയർന്നു. 23 പേർ മരിച്ചു. കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 60 ശതമാനത്തിൽ നിന്ന് 59. 29 ശതമാനമായി കുറഞ്ഞു.
കേന്ദ്ര സർക്കാറിനെ വിമർശിച്ച മമത ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും മമത സഹകരണം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്ന് 10,000 വെന്റിലേറ്ററും ഓക്‌സിജൻ സിലിണ്ടറുകളും സ്രൗജന്യമരുന്നുകളും പി പി ഇ കിറ്റുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ എന്താണ് കിട്ടിയത്. ഒന്നും കിട്ടിയിട്ടില്ല. ശൂന്യമായ കൈകളുമായിട്ടാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. മമത ബാനർജി കുറ്റപ്പെടുത്തി.
കൈ കൊട്ടുകകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും ചെയ്താൽ മാത്രം മതിയോ? വളരെ ദുഃഖത്തോടെയാണ് ഞാനിത് പറയുന്നത്. പക്ഷേ ഇനിയുമെത്ര കാലം ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും? എല്ലാ സർക്കാറിനും പരിമിതികളുണ്ട്. അതിനാൽ കൊവിഡിനോട് പൊരുതാൻ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. മമത കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊൽക്കത്തയിലുണ്ടായ രണ്ട് സംഭവങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു. ക്വാറന്റീൻ കേന്ദ്രത്തിൽ ഭക്ഷണം വൈകിയതിനെ തുടർന്ന് അന്തേവാസികൾ പ്രതിഷേധിച്ചിരുന്നു. അതുപോലെ സുഖം പ്രാപിച്ചിട്ടും ആശുപത്രിയിൽ നിന്ന് പോകാൻ രോഗികൾ കൂട്ടാക്കിയില്ല. ഇത്തരം കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്നും ആളുകൾ സംയമനം പാലിക്കണമെന്നും മമത ബാനർജി പറഞ്ഞു.
“സർക്കാർ ദൈവമല്ല. മായാജാലക്കാരനുമല്ല. എന്നാൽ സൗജന്യ റേഷൻ നൽകുന്ന സ്‌കോളർഷിപ്പിനും വിവാഹത്തിനും പെൻഷനും പണം നൽകുന്ന ചെയ്യുന്ന സർക്കാറാണിത്. ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ സാധിക്കും. സർക്കാരിനാവശ്യം ജനങ്ങളുടെ സഹകരണമാണ്. ധാരാളം ബേങ്ക് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ദിവസം മുതൽ അമ്പത് ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫീസുകളിലെത്തിയാൽ മതിയെന്നും മമത പറഞ്ഞു. ഈ മാസം 31 വരെ പശ്ചിമബംഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നെഗറ്റീവ് വാർത്തകൾക്കൊപ്പം തന്നെ പോസിറ്റീവ് വാർത്തകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.