National
ഡല്‍ഹി വംശഹത്യ: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതാണ് ഒമ്പത് മുസ്ലിംകളെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ്
ന്യൂഡല്‍ഹി| ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ ജയ്ശ്രീറാം വിളക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മുസ്ലിംകളെ കൊലപ്പെടുത്തിയതെന്ന് ഡല്‍ഹി പോലീസ്. കലാപകാരികളെ ഏകോപിപ്പിക്കാന്‍ ചിലര്‍ വാട്‌സ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 25ന് മുസ്ലിംകളോട് പ്രതികാരം ചെയ്യുന്നതിനായി രൂപീകരിച്ച കത്വര്‍ ഹിന്ദു എക്ത ഗ്രൂപ്പില്‍പ്പെട്ടവരാണ് പ്രതികൾ. പരസ്പരം ഏകോപിക്കുന്നതിനും ആയുധങ്ങള്‍ കൈമാറുന്നതിനും ഇവർ വാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പ് രൂപീകരിച്ച ആള്‍ ഒളിവിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 25 ന് രൂപീകരിച്ച കത്വര്‍ ഹിന്ദു എക്ത ഗ്രൂപ്പില്‍ 125 അംഗങ്ങളുണ്ട്. മാര്‍ച്ച് എട്ടിന് 47 പേര്‍ ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോയി. ഒമ്പത് മുസ്ലീംകളെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ജൂണ്‍ 29നാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍ ഗൗതം മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. ഗ്രൂപ്പില്‍ അംഗങ്ങളായ ജതിന്‍ ശര്‍മ, റിഷഭ് ചൗധരി, വിവേക് പഞ്ചാല്‍, ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ, പ്രിന്‍സ്, സുമിത് ചൗധരി, അങ്കിത് ടൗധരി, ഹിമാന്‍ഷി താക്കൂര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
തിരിച്ചറിയാത്ത ചിലര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. ഫെബ്രുവരി 25ന് ഗംഗാ വിഹാര്‍ ഭഗീരഥി വിഹാര്‍ പ്രദേശത്ത് എത്തിയ ആക്രമകാരികള്‍ രാത്രി മുഴുവന്‍ അക്രമം അഴിച്ച് വിട്ട് ഒമ്പത് മുസ്ലിംകളെ കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ മതവിഭാഗത്തില്‍പ്പെട്ടവരെ ആക്രമിക്കുന്നതില്‍ ഇവര്‍ സജീവമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
ആളുകളെ പിടികൂടി അവരുടെ പേര്, വിലാസം, രേഖകള്‍ എന്നിവ ചോദിച്ച് മതം തിരിച്ചറിഞ്ഞാണ് ആക്രമിച്ചതെന്നും ജയ്ശ്രീറാം മുഴിക്കാന്‍ നിര്‍ബന്ധിക്കുകുയും വിസമ്മതിച്ചവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഗംഗാവിഹാറില്‍ രണ്ട് മുസ്ലിംകളെ കൊലപ്പെടുത്തിയതായി ലോകേശ് സോളങ്കി വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചാതയി കണ്ടെത്തിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 13ന് കേസ് പരിഗണിക്കും.