Connect with us

Ongoing News

40 ചാർട്ടർ വിമാനങ്ങൾക്ക് അംഗീകാരം; മർകസ് അലുംനി ആദ്യ വിമാനം 17ന്

Published

|

Last Updated

ദുബൈ | മർകസ് അലുംനി യു എ ഇ ചാപ്റ്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് 40 വിമാനങ്ങൾ ചാർട്ടർ ചെയ്യുമെന്നും ഔദ്യോഗികമായി കേന്ദ്ര -കേരള ഗവണ്മെന്റുകളുടെ അനുമതി ലഭിച്ചതായും മർകസ് ഡയറക്ടർ ഡോ എ പി അബ്ദുൽ ഹകീം അസ്ഹരി സൂം പ്രസ്സ് കോൺഫറൻസിലൂടെ അറിയിച്ചു.

ആദ്യ വിമാനം ജൂൺ 17നും രണ്ടാമത്തേത് 18നും ദുബൈയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടും. അനിവാര്യ ഘട്ടത്തിൽ അലുംനി ഒരുക്കുന്ന ചാർട്ടേർഡ് വിമാനങ്ങൾ യാത്രാ ക്ലേശം നേരിടുന്നവരെ സഹായിക്കാനും രോഗികളും ജോലി നഷ്ടപ്പെട്ടവരും ആയ ആളുകൾക്ക് വലിയ ആശ്വാസവും സ്വാന്തനവുമാണെന്ന് ഡോ. അസ്ഹരി പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, സെക്ടറിൽ 40ഉം ഡൽഹി, ഹൈദരാബാദ്, ചെന്നൈ, അമൃതസർ അടക്കമുള്ള വിവിധ എയർപോർട്ടുകളിലേക്ക് അഞ്ചു വീതം വിമാനങ്ങളാണ് പറക്കുക.

അവസരം കാത്തു കഴിയുന്നവർക്ക് വലിയ സഹായമാവാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്്ലിയാരുടെ നിർദേശപ്രകാരമാണ് വളരെ വെല്ലുവിളികൾ നിറഞ്ഞ ഈ ഉദ്യമത്തിനു മർകസ് അലുംനി യുഎ ഇ ചാപ്റ്റർ മുന്നോട്ട് വന്നതെന്ന് ചാപ്റ്റർ പ്രസിഡന്റ് സലാം കോളിക്കൽ പറഞ്ഞു. ഓൺലൈൻ പ്രസ്സ് മീറ്റിൽ സെൻട്രൽ അലുംനി പ്രസിഡന്റ് സി പി ഉബൈദ് സഖാഫി, യുഎഇ ജനറൽ സെക്രട്ടറി ഫൈസൽ കല്പക, ചീഫ് കോർഡിനേറ്റർമാരായ ഡോ. അബ്ദുൽ നാസർ വാണിയമ്പലം, മുനീർ പാണ്ടിയാല, കിന്നിങ്കാർ ഇബ്‌റാഹിം സഖാഫി, ത്വയ്യിബ് ഷിറിയ, സുഹൈൽ ചെറുവാടി എന്നിവർ പങ്കെടുത്തു.