Connect with us

Covid19

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച് എസ് പി യതീഷ് ചന്ദ്ര

Published

|

Last Updated

കണ്ണൂര്‍ | ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീച്ച് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര. അഴീക്കലില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധനക്ക് എത്തിയപ്പോഴാണ് മൂന്ന് പേര്‍ കവലയില്‍ നില്‍ക്കുന്നത് കണ്ടത്. ഇവരോട് ക്ഷുഭിതനായ എസ്പി മൂവരോടും ഏത്തമിടാന്‍ കല്‍പ്പിക്കുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിക്കഴിഞ്ഞു.

സംഭവത്തില്‍ യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക.

മൂന്ന് പേരോടും എസ്പി രൂക്ഷമായി സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പോലീസുകാര്‍ ഇത് പ്രാത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിനിടയില്‍ ഇവരെ വെറുതെവിടാന്‍ ആവശ്യപ്പെട്ട സ്ത്രീയോടും എസ്പി ക്ഷുഭിതനായി. “നിങ്ങള്‍ വക്കാലത്ത് പറയണ്ട, മിണ്ടാതിരിക്കൂ” എന്നായിരുന്നു പ്രതികരണം. “പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു, പത്രങ്ങള്‍ പറഞ്ഞു, നാട്ടുകാര്‍ പറഞ്ഞു… ആരും കൂട്ടം കൂടരുത് എന്ന്… ഇത്രപറഞ്ഞിട്ടും എന്തിനാണ് കൂട്ടം കൂടുന്ന”തെന്ന് എസ്പി ചോദിച്ചു.

എസ്പിയുടെ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന് അകത്തും വിമര്‍ശനമുയരുന്നുണ്ട്. പ്രാകൃത രീതിയിലുള്ള ശിക്ഷാമുറയാണ് എസ്പി നടപ്പാക്കിയത് എന്നാണ് വിമര്‍ശനം. എന്നാല്‍ ആളുകള്‍ എത്ര പറഞ്ഞിട്ടും കേള്‍ക്കാത്തത് കൊണ്ടാണ് ഈ ശിക്ഷ നടപ്പാക്കിയതെന്ന് എസ്പി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോക്ഡൗണില്‍ പുറത്തിറങ്ങുന്നവരോട് മര്യാദപൂര്‍വം പെരുമാറണമെന്ന് മുഖ്യമന്ത്രിയും ഡിജിപിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യതീഷ് ചന്ദ്രയുടെ പ്രാകൃത ശിക്ഷാവിധി.

വില്ലന്‍ വേഷം കെട്ടി നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് യതീഷ് ചന്ദ്ര. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുളള സമരകാലത്ത് സന്ദര്‍ശനത്തിനായി എത്തിയ പൊന്‍ രാധാകൃഷ്ണന്റെ വാഹനം എസ്പി തടഞ്ഞത് വലിയ വിവാദമായിരുന്നു.

Latest