Connect with us

Covid19

സംസ്ഥാനം കടുത്ത നിയന്ത്രണത്തില്‍; ആറ് ജില്ലകളില്‍ നിരോധനാജ്ഞ

Published

|

Last Updated

കോഴിക്കോട് |  സംസ്ഥാനം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗായി ചില ജില്ലകളില്‍ നിരോധനാജ്ഞ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വയനാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ ഇന്നലെ അര്‍ധരാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തനംതിട്ടിയിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയാണെന്നും ഇതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഈ മാസം 31വരെ നിരോധനാജ്ഞ തുടരാനാണ് തീരുമാനം.

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ അനുവദിക്കില്ല. സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവക്ക് നിരോധനമുണ്ടാകും. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ ഒന്നിലധികം പേര്‍ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു. ടൂര്‍ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കില്ല. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ഥനകള്‍/ കൂട്ട പ്രാര്‍ഥനകള്‍ എന്നിവ നടത്താന്‍ പാടില്ല.

ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും, ബീച്ചുകളിലേക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.”ബ്രെയ്ക് ദ ചെയിന്‍” ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണം. ഈ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ പി സി 269,188, 270, കേരള പോാലീസ് ആക്ട് 12 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ സ്വീകരിക്കും.

അതിനിടെ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ എട്ട് പേര്‍ക്കെതിരെ കണ്ണൂരില്‍ പോലീസ് കേസെടുത്തു. ഇരിക്കൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍ മേഖലയിലാണ് പോലീസ് കേസെടുത്തത്.

Latest