Connect with us

National

ഗോവയില്‍ പ്രമോദ് സാവന്ത് മന്ത്രിസഭ ഇന്ന് വിശ്വാസ വോട്ട് തേടും

Published

|

Last Updated

പനാജി: ഗോവയില്‍ നിയമസഭയുടെ വിശ്വാസം തേടാന്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി മന്ത്രിസഭ. നിലവിലെ 36 അംഗ സഭയില്‍ ബുധനാഴ്ചയാണ് മന്ത്രിസഭ വിശ്വാസം തേടുക. 21 എം എല്‍ എമാരുടെ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ബി ജെ പിയുടെ അവകാശവാദം.

മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദേശം ബി ജെ പി നേതൃത്വം മുന്നോട്ടുവച്ചത്. എന്നാല്‍ നിര്‍ദേശം അംഗീകരിക്കാന്‍ സഖ്യകക്ഷികള്‍ ആദ്യം തയാറായില്ല. ചര്‍ച്ചകള്‍ക്കിടയില്‍ എം ജി പി എം എല്‍ എ. സുദിന്‍ ധാവേല്‍കറും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധാവേല്‍കറും ബി ജെ പി നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മനോഹര്‍ പരീക്കറിന്റെ സംസ്‌കാര ചടങ്ങുകളിലും ഇരുവരും പങ്കെടുത്തിരുന്നില്ല. ഒടുവില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്കും (എം ജി പി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും (ജി എഫ് പി) ഉപ മുഖ്യമന്ത്രി പദങ്ങള്‍ നല്‍കാമെന്ന് തീരുമാനിച്ചതോടെയാണ് രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് വിരാമമായത്.

സാവന്തിനെ അംഗീകരിക്കാന്‍ തയാറില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതോടെയാണ് ഇരു കക്ഷികളും വഴങ്ങിയത്. ഒരു ഉപ മുഖ്യമന്ത്രി സ്ഥാനമേ നല്‍കാനാവൂ എന്ന നിലപാടാണ് നിതിന്‍ ഗഡ്കരി സ്വീകരിച്ചത്. ഇതു വീണ്ടും പ്രശ്‌നങ്ങള്‍ക്കിടയാക്കി. പിന്നീട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് എം ജി പിക്കും ജി എഫ് പിക്കും ഓരോ ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വൈകിയാണ് അന്തിമ തീരുമാനമുണ്ടായത്. സഖ്യ കക്ഷികളുടെ പിന്തുണക്കത്തുമായി രാത്രി പന്ത്രണ്ടരയോടെയാണ് സാവന്ത് രാജ്ഭവനിലെത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest