Articles
ഇവരുടെ യഥാര്‍ഥ പ്രകോപനം എന്താണ്?
ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല, കേരള മുഖ്യമന്ത്രിയുടെ ജാതിയാണ് യഥാര്‍ഥ പ്രകോപന കാരണമെങ്കില്‍ അക്കാര്യം തുറന്നു സമ്മതിക്കാനുള്ള തന്റേടം ബി ജെ പിയും സംഘ്പരിവാറും കാണിക്കണം. വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കാനെന്നപേരില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ തെരുവില്‍ തിളച്ചുപൊന്തുന്നത് കേരളീയ യാഥാസ്ഥിതികത്വത്തിന്റെ ഹീനമായ കീഴാളവിരോധമാണ്. ജാതി ചേര്‍ത്ത് പരസ്യമായി തെറി പറയാന്‍ ഉളുപ്പില്ലാത്തവരെയും നവോത്ഥാനപരിശ്രമങ്ങള്‍ക്കു നേരെ ഉടുമുണ്ടുപൊക്കാന്‍ മടിയില്ലാത്തവരെയും അണിനിരത്തി ബി ജെ പി നയിക്കുന്ന പ്രക്ഷോഭം കേരളത്തില്‍ വിജയിക്കാന്‍ പോകുന്നില്ല.
ഈ പ്രക്ഷോഭത്തില്‍ എന്താണ് ആര്‍ എസ് എസിന്റെ പങ്ക്? എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ സ്ത്രീപ്രവേശനം ലഭിക്കാന്‍ അഹോരാത്രം വാദിച്ച ആര്‍ എസ് എസ് നേതാക്കളൊന്നും ഇന്നു പൊതുമണ്ഡലത്തില്‍ വാ തുറക്കുന്നില്ല. ഒന്നുകില്‍ അവര്‍ തികഞ്ഞ ഭീരുക്കളാണ്. യാഥാസ്ഥിതികരുടെ കാര്യസ്ഥപ്പണിയല്ലാതെ അവര്‍ക്കു വേറെ റോളൊന്നുമില്ല. അല്ലെങ്കില്‍ വിശ്വാസികളെ തെരുവിലിറക്കാന്‍ നടത്തിയ കുതന്ത്രമായിരുന്നു, ആ വാദങ്ങള്‍. ഭയ്യാ ജോഷി മുതല്‍ കേസരിയുടെയും ജന്മഭൂമിയുടെയും വിചാരകേന്ദ്രത്തിന്റെയും താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ അന്തസ്സുണ്ടെങ്കില്‍ തങ്ങളുടെ പക്ഷം വ്യക്തമാക്കണം.
ആര്‍ എസ് എസിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ് സുരേഷ് ജോഷിയെന്ന ഭയ്യാ ജോഷി. 2016 ജൂലൈ ഏഴിന് ജനം ടി വി പ്രക്ഷേപണം ചെയ്ത ഒരഭിമുഖത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അദ്ദേഹം വ്യക്തമായ നിലപാടു പറഞ്ഞിരുന്നു. ചോദ്യവും ഉത്തരവും അതുപോലെ ഉദ്ധരിക്കാം.
“”? ചോദ്യം ശബരിമലയെപ്പറ്റിയാണ്. അവിടെ പത്തിനും അമ്പതിനുമിടയില്‍! പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഇപ്പോള്‍. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം അന്തിമമാവുകയും ചെയ്യും. എന്നാലും ചോദിക്കട്ടെ. പുരുഷന്മാര്‍ക്ക് പ്രവേശനമുള്ളയിടം വരെ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നുള്ള സംഘത്തിന്റെ നിലപാട് ശബരിമലക്കും ബാധകമാണോ?…
ഉത്തരം: എല്ലാ ക്ഷേത്രങ്ങള്‍ക്കും ആവാമെങ്കില്‍ ശബരിമലയില്‍ എന്തുകൊണ്ട് പാടില്ല എന്നൊരു ചോദ്യമുണ്ടല്ലോ. ഈ പത്ത്, അമ്പത് എന്ന വയസ്സൊക്കെ പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം. അതില്‍ സയന്‍സിന്റെ അംശമുണ്ടോ? പെരുമാറ്റച്ചട്ടമാകാം. അത് തീരുമാനിക്കാം. എന്നാല്‍ പൂര്‍ണമായും പ്രവേശനം നിഷേധിക്കുന്നത് ഉചിതമല്ല. പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങള്‍! വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ചര്‍ച്ച യാവാം. അല്ലാതെ പണ്ടുമുതല്‍ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണ്.
സുവ്യക്തമാണ് ഭയ്യാജോഷിയുടെ നിലപാട്. പണ്ടുമുതലേ തുടര്‍ന്നു വന്നിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സ്ത്രീവിലക്ക് തുടരണമെന്ന നിലപാട് അനുചിതമാണ് എന്നു തന്നെയാണ് ഇന്ത്യയിലെ പ്രമുഖരില്‍ പ്രമുഖനായ ആര്‍ എസ് എസ് നേതാവ് അര്‍ഥശങ്കക്കൊരു സ്ഥാനവുമില്ലാത്ത തരത്തില്‍ വ്യക്തമാക്കിയത്.
ഈ നിലപാട് അടുത്ത ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം കൂടുതല്‍ വ്യക്തമാക്കുന്നു. അതിങ്ങനെ..
“”? സാമൂഹിക ശാസ്ത്രജ്ഞന്മാരും സാമൂഹിക പ്രവര്‍ത്തകരുമായ പലരും പറയുന്നത് ഹിന്ദു സമൂഹത്തിന് പോപ്പ് ഒന്നുമില്ലല്ലോ. ചര്‍ച്ചക്ക് ആര് മുന്‍കൈയെടുക്കും? ആരുടെ വാക്കിനാണ് മൂല്യം? ആര് ആരെ അംഗീകരിക്കും? ചരിത്രം നോക്കിയാല്‍ ഹിന്ദുസമാജത്തിനു വേണ്ടി തീരുമാനങ്ങളെടുത്തിരുന്നത് രാജാക്കന്മാരായിരുന്നു. അല്ലെങ്കില്‍ അസാധാരണസ്വാധീനമുള്ള സന്യാസിവര്യന്മാര്‍. ഇപ്പോള്‍ ജനാധിപത്യമാണ്. അവിടെ സര്‍ക്കാറിനാണ് പ്രാധാന്യം. അല്ലെങ്കില്‍ കോടതിക്ക്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുക, അല്ലെങ്കില്‍ കോടതി, ഭരണഘടന എന്നിവയുടെ വാക്കുകള്‍ അനുസരിക്കുക. കൂടിയിരുന്നാലോചിച്ച് നിങ്ങള്‍ ഒന്നും തീരുമാനിക്കാന്‍ പോകുന്നില്ല. കാരണം നിങ്ങള്‍ക്ക് ഒരു സംവിധാനമില്ല….
ഉത്തരം: ശരിയാണ്. ഇതൊരു പ്രശ്‌നമാണ്. ഇതിനാല്‍ നമുക്ക് കോടതിയെ ആശ്രയിക്കേണ്ടിവരുന്നു. വാസ്തവത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കോടതിയില്‍ പോകേണ്ടതല്ല. എന്നാല്‍ ഇന്ന്, ഇന്നത്തെ അവസ്ഥയില്‍ കോടതിയാണ് ഒരു ശക്തികേന്ദ്രം. സര്‍ക്കാറും അങ്ങനെ തന്നെ. എനിക്ക് തോന്നുന്നത് സര്‍വസമ്മതരും വ്യത്യസ്ത ചിന്താധാരകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ വിദ്വജ്ജനങ്ങളുടെ ചെറിയൊരു സമിതിയുണ്ടാകണം. ആ സമിതിയില്‍ വിശ്വാസമര്‍പ്പിച്ച് അവരുടെ തീരുമാനത്തിന് ക്ഷേത്രനടത്തിപ്പുകാര്‍ വഴങ്ങണം. ഇതാണ് ഒരു വഴി. ഇല്ലെങ്കില്‍ കോടതിയുടെ തീര്‍പ്പിന് വഴങ്ങണം. അത് ധിക്കരിക്കാന്‍ സാധ്യമല്ലല്ലോ.””
ശബരിമലയിലെ സ്ത്രീപ്രവേശനക്കാര്യത്തില്‍ വിശ്വാസികള്‍ കോടതിവിധിക്ക് കീഴടങ്ങണമെന്ന് ആര്‍ എസ് എസിന്റെ പരമോന്നത നേതാക്കളില്‍ ഒരാള്‍. മറുവശത്ത് ഒരു കോടതിവിധിക്കും തങ്ങള്‍ കീഴടങ്ങില്ലെന്ന് ഇക്കഴിഞ്ഞ ദിവസവും ആക്രോശിച്ച ബി ജെ പി നേതാവ് ശ്രീധരന്‍ പിള്ള. എന്താണ് ഇവരുടെ യഥാര്‍ഥ നിലപാട്? ആരെയാണിവര്‍ വഞ്ചിക്കാന്‍ ശ്രമിക്കുന്നത്?
ഏതു പ്രസിദ്ധീകരണമാണ് ശബരിമലയിലെ സ്ത്രീവിലക്കിനെതിരെ ഏറ്റവുമധികം അച്ചടിമഷി ചെലവാക്കിയത്? സി പി എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയോ താത്ത്വിക പ്രസിദ്ധീകരണമായ ചിന്തയോ ആണോ? അല്ലേയല്ല. ആര്‍ എസ് എസ് മുഖപത്രമായ കേസരിയും ബി ജെ പിയുടെ ജന്മഭൂമിയുമാണ്. ഇക്കാര്യത്തില്‍ കോടതിവിധിയെ അനുകൂലിച്ചുകൊണ്ട് ജന്മഭൂമി സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. എന്തായിരുന്നു ആര്‍ എസ് എസ് മുഖപത്രമായ കേസരിയുടെ നിലപാട്? 2017 ജൂണ്‍ ഒമ്പതിന്റെ കേസരിയില്‍ ആര്‍ എസ് എസ് നേതാവ് ആര്‍ ഹരിയുടെ ലേഖന പരമ്പര തുടങ്ങിയിട്ടുണ്ട്. “മാറ്റുവിന്‍ ചട്ടങ്ങളെ” എന്നാണ് ആമുഖലേഖനത്തിന്റെ തലക്കെട്ട്. “ഹിന്ദുവിന്റെ മനസ്സിലെ നിരവധി സംശയങ്ങക്ക് ആര്‍ ഹരിയുടെ യുക്തിപൂര്‍വമുള്ള സമാധാനം പകരുന്ന ലേഖനപരമ്പര” എന്നാണ് ആ ലേഖന പരമ്പരയെ കേസരിയുടെ എഡിറ്റര്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.
ഋഗ്വേദവും ബൃഹദാരണ്യകോപനിഷത്തും വേദേതിഹാസങ്ങളും പുരാണങ്ങളുമൊക്കെ യഥേഷ്ടം ഉദ്ധരിച്ചും ചരിത്രത്തില്‍ നിന്ന് ആവോളം ഉദാഹരണങ്ങള്‍ നിരത്തിയുമാണ് ആചാരപരിഷ്‌കരണങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് യുക്തിപൂര്‍വമുള്ള സമാധാനം പകരാന്‍ ആര്‍ ഹരി ശ്രമിച്ചത്. എന്നിട്ടോ, ലേഖന പരമ്പര വായിച്ച് ആര്‍ക്കെങ്കിലും യുക്തിപൂര്‍വമായ സമാധാനം ലഭിച്ചോ?
“കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്ത സനാതനി ശഠന്മാര്‍” എന്നാണ് ലേഖന പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ തലക്കെട്ട്. ശാഠ്യം പിടിക്കുന്നവന്‍, ദുര്‍വാശിയുള്ളവന്‍, ദുസ്തര്‍ക്കങ്ങളിലേര്‍പ്പെടുന്നവന്‍ എന്നൊക്കെയാണ് “ശഠന്‍” എന്ന വാക്കിന്റെ അര്‍ഥം. ശഠന്മാര്‍ എന്ന കടുത്ത അധിക്ഷേപപദമുപയോഗിച്ച് ആര്‍ എസ് എസ് നേതാവ് ആരെയാണ് അഭിസംബോധന ചെയ്തത്?
ആര്‍ എസ് എസ് നേതാവിന്റെ ദൃഷ്ടിയില്‍ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന നിലപാടിനോട് ശാഠ്യവും ദുര്‍വാശിയും കൊണ്ടു നടക്കുന്നത് ആരൊക്കെയാണ്? അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കാലത്തിന്റെ ചുവരെഴുത്തു വായിക്കാത്തവര്‍ ആരൊക്കെയാണ്? ഹിന്ദു മതത്തിനുള്ളിലെ ആചാരപരിഷ്‌കരണങ്ങളെ മുച്ചൂടും എതിര്‍ക്കുന്നവരുടെ കണ്ണുതെളിക്കാനാണ് എന്നവകാശപ്പെട്ടുകൊണ്ടാണ് ആര്‍ ഹരിയുടെ ലേഖനം. ആര്‍ എസ് എസിന്റെ ഔദ്യോഗിക നിലപാട് ചരിത്രത്തിന്റെയും ധര്‍മ്മശാസ്ത്രങ്ങളുടെയും വേദോപനിഷത്തുകളുടെയും പിന്‍ബലത്തോടെ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ആ നിലപാടില്‍ യാതൊരു സത്യസന്ധതയുമില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണവും ശബരിമലയുമൊന്നുമല്ല പ്രശ്‌നം. ആചാരപരിഷ്‌കരണത്തിന് ആത്മാര്‍ഥമായാണ് ആര്‍ എസ് എസ് ശ്രമിച്ചതെങ്കില്‍, അവരുടെ നേതാവ് ആവശ്യപ്പെട്ട പണ്ഡിത സമിതിയൊക്കെ എത്ര മുമ്പേ ഉണ്ടാകുമായിരുന്നു. പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും വിശ്വാസികളെയും ഈ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള പ്രഗത്ഭരെയുമൊക്കെ ആര്‍ എസ് എസ് കൂട്ടിയോജിപ്പിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുമായിരുന്നു. അതിനൊന്നും ആരും അവരെ തടഞ്ഞിട്ടില്ല. കാര്യം വേറെയാണ്.
ഇപ്പോള്‍ കാണുന്നത്, മറ്റൊരു പുളിച്ചുതികട്ടലിന്റെ വമനപ്രകടനമാണ്. ഉള്ളില്‍ കിടന്നു തിളക്കുന്ന ഒരസഹിഷ്ണുതയുടെ പ്രകടനം. ജാതിക്കോയ്മയും യാഥാസ്ഥിതികത്വവുമാണ് ഇപ്പോള്‍ കളത്തിലുള്ളത്. ആ യാഥാസ്ഥിതികത്വത്തിന്റെ കാര്യസ്ഥപ്പണിയാണ് ആര്‍ എസ് എസിനുള്ളത് എന്ന് ചരിത്രം ഒരിക്കല്‍ക്കൂടി അസന്നിഗ്ധമായി തെളിയിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു കൂട്ടി തെറിവിളിച്ച് നിര്‍വൃതിയടഞ്ഞ നിഷ്‌കളങ്കയായ ആ സ്ത്രീ യഥാര്‍ഥത്തില്‍ ഒരു പ്രതീകമാണ്. ഈ സമരം ആസൂത്രണം ചെയ്തവരുടെ ഉള്ളിലിരിപ്പാണ് ആ നാവില്‍ നിന്നു പുറത്തു വന്നത്. കേരളത്തിലെ ആര്‍ എസ് എസ് ബി ജെ പി നേതൃത്വത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയ ആത്മാവിഷ്‌കാരമായി ആ കാഴ്ച ചരിത്രത്തിലെന്നുമുണ്ടാകും.