Connect with us

Kerala

ഇതര സംസ്ഥാന വാഹന രജിസ്‌ട്രേഷന്‍: പ്രതീക്ഷിച്ചത് 200 കോടി; ലഭിച്ചത് 33 കോടി

Published

|

Last Updated

തിരുവനന്തപുരം: നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹന ഉടമകളില്‍ നിന്ന് നികുതിയായി ലഭിച്ചത് 33 കോടി രൂപ മാത്രം. പ്രതീക്ഷിച്ചിരുന്നതിന്റെ ആറിലൊന്ന് മാത്രമാണിത്. ആഡംബര വാഹനങ്ങള്‍ സംസ്ഥാനത്ത് നികുതി അടച്ചാല്‍ 200 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാസം 30ന് മുമ്പ് നികുതി അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും 385 വാഹന ഉടമകള്‍ മാത്രമാണ് ഈ അവസരം ഉപയോഗിച്ച് നടപടി ക്രമങ്ങളില്‍ നിന്ന് രക്ഷ നേടിയത്.

1007 വാഹന ഉടമകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. പല വാഹനങ്ങളും സംസ്ഥാനത്ത് നിന്ന് മാറ്റിക്കഴിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ആഡംബര വാഹന ഉടമകളില്‍ ചിലര്‍ സര്‍ക്കാറിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇത്തരത്തില്‍ 60ഓളം കേസുകളാണ് ഹൈക്കോടതിയില്‍ നിലവിലുള്ളത്. ആഡംബര വാഹനങ്ങള്‍ സംസ്ഥാനത്ത് നികുതി അടച്ചാല്‍ 200 കോടിയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ബജറ്റില്‍ ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാനത്ത് വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം.

വാഹന ഉടമകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് മോട്ടോര്‍ വാഹന വകുപ്പ് കൈമാറിക്കഴിഞ്ഞു. വാഹന ഉടമകളുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ റോഡില്‍ കണ്ടാല്‍ പിടിച്ചെടുക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നികുതി അടച്ച്് നിയമനടപടികള്‍ ഒഴിവാക്കാനായി ബജറ്റില്‍ വെച്ച നിര്‍ദേശം ഭൂരിഭാഗം വാഹന ഉടമകളും പ്രയോജനപ്പെടുത്തിയില്ല. നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറുകള്‍ കേരളത്തില്‍ 7,500ലേറെ ഗതാഗത നിയമ ലംഘനം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറുകളുടെ ഗതാഗത നിയമ ലംഘനമാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. 1,500ലേറെ കാറുകളാണ് ഇക്കാലയളവില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് വകുപ്പിലെ കണക്ക്.

ക്രൈംബ്രാഞ്ച് കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 7,000ത്തിലേറെ കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറുകള്‍ ദേശീയ പാതയില്‍ അമിത വേഗത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകള്‍ പകര്‍ത്തിയിരുന്നു.

അമിത വേഗത്തില്‍ ഓടുന്ന കാറിന്റെ ചിത്രം, ദിവസം, സമയം എന്നിവയടക്കം പോണ്ടിച്ചേരിയിലെ രജിസ്‌ട്രേഡ് ഉടമയുടെ പേരില്‍ പിഴ ഈടാക്കാനായി നോട്ടീസ് അയച്ചു. മറ്റു ചിലര്‍ 50ലേറെ പ്രാവശ്യം ഇത്തരം നിയമലംഘനം നടത്തി. എന്നാല്‍, വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നോട്ടീസുകള്‍ മടങ്ങി. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പോണ്ടിച്ചേരിയില്‍ നിന്ന് ശേഖരിച്ച കാര്‍ ഉടമയുടെ കേരളത്തിലെ വിലാസത്തില്‍ നോട്ടീസ് അയച്ചു. ഉടമ പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഉടമ അല്ല ആ സമയത്തു കാര്‍ ഓടിച്ചതെങ്കില്‍ ഡ്രൈവറുടെ വിലാസം നല്‍കണം. അതു ചെയ്താല്‍ പിഴ ഈടാക്കി ഡ്രൈവറുടെ ലൈന്‍സന്‍സ് റദ്ദാക്കും.

വ്യാജ വിലാസത്തിലും രേഖകള്‍ ചമച്ചും കേരളത്തില്‍ നിന്ന് വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ മുഴുവന്‍ രേഖകളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു. ഇവര്‍ക്കെല്ലാം വെട്ടിച്ച നികുതിയും പിഴയും അടക്കാനും വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാനും നോട്ടീസ് അയച്ചിരുന്നു. അത് ചെയ്യുന്നവരെ തുടര്‍ നടപടിയില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഭൂരിഭാഗം വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തിയില്ല. ഇനി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Latest