Connect with us

Sports

റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ ഗംഭീരം

Published

|

Last Updated

മാഡ്രിഡ്/ ലിസ്ബണ്‍: പാരമ്പര്യവും പണക്കൊഴുപ്പും തമ്മില്‍ മാറ്റുനോക്കിയ ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം. പുത്തന്‍ പണക്കാരായ ഫ്രാന്‍സിലെ സൂപ്പര്‍ ടീം പിഎസ്ജിയെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് കരുത്തരായ എഫ്‌സി പോര്‍ട്ടോയെ ഗോളില്‍ മുക്കി. പോര്‍ട്ടോയുടെ തട്ടകത്തില്‍ നടന്ന കളിയില്‍ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് പിഎസ്ജിക്കെതിരേ റയലിന് മിന്നുന്ന ജയം സമ്മാനിച്ചത്. എന്നാല്‍ പോര്‍ട്ടോക്കെതിരേ ലിവര്‍പൂളിന്റെ ഹീറോ ഹാട്രിക്ക് നേടിയ സാദിയോ മാനെയായിരുന്നു.
നിലവിലെ ലോക ഫുട്‌ബോളര്‍ റൊണാള്‍ഡോയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും തമ്മിലുള്ള പോരാട്ടമായിട്ട് റയല്‍-പിഎസ്ജി മല്‍സരം ചര്‍ച്ച ചെയ്യപ്പെട്ടു. ഇരുതാരങ്ങളും ടീമിനെ ജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും അന്തിമ ജയം റൊണാള്‍ഡോക്കൊപ്പമായിരുന്നു. മിന്നല്‍ നീക്കങ്ങളിലൂടെ നെയ്മറും റൊണാള്‍ഡോയും ഗ്രൗണ്ട് അടക്കിഭരിച്ചു. എന്നാല്‍ സ്‌കോറിംഗ് മെഷീന്‍ ക്രിസ്റ്റ്യാനോയുടെ ആവനാഴിയില്‍ മാത്രമായിരുന്നു.
പിഎസ്ജിക്കെതിരേ ലീഡ് വഴങ്ങിയ ശേഷമായിരുന്നു സ്വന്തം മൈതാനത്ത് റയലിന്റെ ഗംഭീര തിരിച്ചുവരവ്.

33ാം മിനിറ്റില്‍ റയല്‍ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് അഡ്രിയന്‍ റാബിയറ്റാണ് പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്. ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ടോണി ക്രൂസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഗോളാക്കി റൊണാള്‍ഡോ സമനിലയെടുത്തു.
83ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അസെന്‍ഷ്യോയുടെ പാസില്‍ നിന്നു റൊണാള്‍ഡോ റയലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.
നാലു മിനിറ്റിനുള്ളില്‍ റയല്‍ വീണ്ടും വലകുലുക്കി. അസെന്‍ഷ്യയോയുടെ പാസ് ഇത്തവണ മാര്‍സെലോയാണ് ലക്ഷ്യത്തിലെത്തിച്ചത്. പിഎസ്ജിക്കെതിരേ നേടിയ ഇരട്ടഗോളോടെ റൊണാള്‍ഡോ പുതിയൊരു റെക്കോര്‍ഡും കുറിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന താരമായി അദ്ദേഹം മാറി. ഒരു ക്ലബ്ബിനുവേണ്ടി 100 ഗോളുകള്‍ നേടുന്ന ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ.
95 മല്‍സരങ്ങളില്‍ നിന്നു 101 ഗോളുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയ്ക്കു പിന്നിലുള്ളത്.
മെസ്സി 80 ഗോളുകള്‍ നേടിയിട്ടുണ്ട്. ലിവര്‍പൂളിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ പോര്‍ട്ടോക്ക് നില്‍ക്കക്കള്ളിയില്ലാതായി. ഒമ്പതു വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ നോക്കൗട്ട്‌റൗണ്ട് മല്‍സരത്തിനിറങ്ങിയ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ഹാട്രിക് ഹീറോ മാനെയോടാണ് ഈ ജയത്തിനു ലിവര്‍പൂള്‍ കടപ്പെട്ടിരിക്കുന്നത്. 25, 53, 85 മിനിറ്റുകളിലായിരുന്നു മാനെയുടെ ഹാട്രിക്. മുഹമ്മദ് സലാ (29), റോബര്‍ട്ടോ ഫിര്‍മിനോ (69) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

 

Latest