Connect with us

Gulf

ക്രിസ്മസിലെ വരവേല്‍ക്കാന്‍ വിപണിയൊരുങ്ങി

Published

|

Last Updated

ദോഹ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ രാജ്യത്തെ വിപണിയും വിശ്വാസുകളും ഒരുങ്ങി. ഷോപിംഗ് കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളുമെല്ലാം ക്രിസ്മസ് ആഘോഷങ്ങള്‍ അഥിതികളെ സ്വീകരിച്ചു തുടങ്ങി. ക്രിസ്്തുമത വിശ്വാസികള്‍ നക്ഷത്രവിളക്കുകളും പുല്‍ക്കൂടും ക്രിസ്്മസ് ട്രീയുമൊക്കെയായി ക്രിസ്മസ് ആഘോഷിക്കുകയാണ് പൊതുസ്ഥലത്തു ക്രിസ്മസ് കരോളും മറ്റും നടത്തുന്നതിനു നിയന്ത്രണമുള്ളതിനാല്‍ വീടുകളിലും വില്ലകളിലും ബാച്ച്‌ലര്‍ റൂമുകളിലും പള്ളികളിലുമായാണ് പരിപാടികള്‍ നടക്കുന്നത്. മാളുകളിലെ ക്രിസ്മസ് വിപണികള്‍ ഇതിനകം തന്നെ സജീവമായിട്ടുണ്ട്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഖത്വറിലെ സഫാരി ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ ദിവസം കേക്ക് ഫെസ്റ്റിവലിന് തുടക്കമായി. വിവിധ തരത്തിലുള്ള കേക്കുകള്‍, ക്രിസ്മ ട്രീ, സാന്റ ക്ലോസിന്റെ രൂപങ്ങള്‍, നക്ഷത്ര വിളക്കുകള്‍, പുല്‍ക്കൂടുകള്‍, മുഖം മൂടികള്‍ തുടങ്ങിയവയൊക്കെ വിപണികളില്‍ തയ്യാറായിട്ടുണ്ട്. ക്രിസ്മസ് അനുബന്ധ ഉല്‍പന്നങ്ങള്‍ക്കായി മാളുകളില്‍ പ്രത്യേക ഇടം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ ഹോട്ടലുകളില്‍ ക്രിസ്്മസിനോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ക്രിസ്്മസ് അലങ്കാരവും മറ്റു പരിപാടികളും ദേശീ ദിന പരിപാടികള്‍ കഴിയുന്നതു വരെ അരുതെന്ന് കഴിഞ്ഞ മാസം ഖത്വര്‍ ടൂറിസം അതോറിറ്റി ഹോട്ടലുകള്‍ക്ക് മെമ്മോ നല്‍കിയിരുന്നു. അതു കൊണ്ട് ഹോട്ടലുളില്‍ കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് പരിപാടികള്‍ ആരംഭിച്ചത്. ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ കഴിഞ്ഞ ദിവസം ജിന്‍ജര്‍ബ്രഡ് ഹൗസ് മേക്കിങ്, കുട്ടികള്‍ക്കായി കരകൗശല വസ്തുക്കള്‍ നിര്‍മാണം തുടങ്ങിയ പരിപാടികള്‍ നടന്നു. ഷര്‍ഖ് വില്ലേജ് ആന്‍ഡ് സ്പായിലും പരിപാടികള്‍ ആരംഭിച്ചു. ടെഡ്ഡി ബിയര്‍ ആഫ്റ്റര്‍നൂണ്‍ ടീ, കരോള്‍, സാന്തയുടെ സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ 24 വരെ നീളും. മാര്‍സ മലാസ് കെംപിന്‍സ്‌കി, കെംപിന്‍സ്‌കി റസിഡന്‍സ് ആന്‍ഡ് സ്യൂട്ട്‌സ്, സെന്റ് റെജിസ് ഹോട്ടല്‍, ഹില്‍ട്ടണ്‍ തുടങ്ങിയ ഹോട്ടലുകളിലും പരിപാടികള്‍ നടക്കുന്നുണ്ട്. ക്രിസ്മസ് ദിനത്തിലും പിറ്റേന്നുമായി പ്രത്യേക ലഞ്ച്, ഡിന്നര്‍, ആഫ്റ്റര്‍ നൂണ്‍ ടീ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയക്കു സമീപത്തെ റിലീജിയസ് കോംപ്ലക്‌സില്‍ പാതിരാ കുര്‍ബാന ഉള്‍പ്പെടെ മത ചടങ്ങുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നടക്കും. ചര്‍ച്ചുകളെല്ലാം അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്. കൂറ്റന്‍ ക്രിസ്്മസ് ട്രീയും പുല്‍ക്കൂടും ഒരുങ്ങി.