Connect with us

Articles

ഹിരോഷിമ മുതല്‍ ഗാസ വരെ

Published

|

Last Updated

അമേരിക്കയുടെ ചരിത്രമെന്നത് ലോകാധിപത്യത്തിനു വേണ്ടിയുള്ള രക്തപങ്കിലമായ ക്രൂര തീര്‍ഥാടനങ്ങളുടെതാണ്. ആദ്യകാല കോളനി മേധാവികള്‍ നടത്തിയ റെഡ് ഇന്ത്യന്‍ വംശജരുടെ കൂട്ടക്കൊല മുതല്‍ ഇപ്പോള്‍ ഗാസയില്‍ ഇസ്‌റാഈല്‍ സേനയെ ഉപയോഗിച്ച് നടത്തുന്ന നിഷ്ഠൂരമായ വംശഹത്യ വരെ അതു നീളുന്നു. അമേരിക്ക ലോകശക്തിയായി പരിണമിക്കുന്ന ചരിത്ര പ്രക്രിയയിലുടനീളം അമേരിക്കന്‍ അധികാരം പ്രവര്‍ത്തിച്ചത് അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും ആക്രമണോപാധിയായിട്ടാണ്.
ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ആക്രമണ പരമ്പരകളുടെയും നരഹത്യകളുടെയും അധിനിവേശ ഭീകരതയാണ് അമേരിക്ക മനുഷ്യ വംശത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്. ഭീകരതയും ചോരപ്പുഴകള്‍ സൃഷ്ടിക്കുന്ന അധിനിവേശ യുദ്ധങ്ങളും അമേരിക്കയുടെ പതിവു ശൈലിയായിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വര്‍ഷിച്ചുകൊണ്ടാണ് രണ്ടാം ലോക മഹായുദ്ധാവസാനത്തോടെ അമേരിക്ക അതിന്റെ ലോകാധിപത്യം വിളംബരം ചെയ്തത്. അണു ബോംബ് സ്‌ഫോടനത്തില്‍ ലക്ഷങ്ങളെയാണ് കൊന്നുകൂട്ടിയത്. ഹിരോഷിമയിലെ ജനസംഖ്യ 3,43,000 ആയിരുന്നു. ബോംബ് വര്‍ഷിച്ച് നിമിഷങ്ങള്‍ക്കകം 78,154 പേര്‍ പിടഞ്ഞു മരിച്ചു. ആണവാഗ്നി ഏല്‍പ്പിച്ച കൊടുംതാപത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒഹാതോ നദിയിലേക്ക് ചാടിയവര്‍ വെള്ളത്തില്‍ വെന്തുമരിക്കുകയായിരുന്നു. അണു സ്‌ഫോടനത്തിനു ശേഷം നദീജലം തിളച്ചുമറിയുകയായിരുന്നു. 1,37,000 പേര്‍ക്ക് അണുസ്‌ഫോടനത്തില്‍ മാരകമായ പരുക്കുകള്‍ പറ്റി. അങ്ങനെ ഒരു ആഗസ്റ്റ് ആറിന് ഹിരോഷിമയെ ആണവാഗ്നി കരിയിച്ചുകളഞ്ഞു.
ആണവാഗ്നി ലക്ഷങ്ങളെ കൊന്നുകൂട്ടി. അതിനേക്കാളേറെ പേരെ ജനിതക വൈകല്യങ്ങളിലേക്കും അര്‍ബുദമടക്കമുള്ള മാരകമായ രോഗങ്ങളിലേക്കും തള്ളിവിട്ടു. ഹിബാക്കുഷകളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചു. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ചു. 2,12,000 ജനസംഖ്യയുള്ള നാഗസാക്കിയില്‍ 73,884 പേരാണ് നിമിഷങ്ങള്‍ക്കകം വെന്തുരുകി മരിച്ചത്. 76,796 പേര്‍ക്ക് മാരകമായ പരുക്കേറ്റു. തലമുറകളെ അണുപ്രസരണത്തിന്റെ കെടുതികളിലേക്ക് വലിച്ചെറിഞ്ഞു. ജപ്പാന്‍ കീഴടങ്ങുമെന്നറിഞ്ഞിട്ടും അമേരിക്ക ഈ രണ്ട് നഗരങ്ങള്‍ക്കുമേല്‍ ബോംബിട്ടത് ആണവായുധത്തിന്റെ ബലം കൊണ്ട് ലോകാധിപത്യം തങ്ങള്‍ക്കാണെന്ന് പ്രഖ്യാപിക്കാനായിരുന്നു. ഹിരോഷിമയിലാരംഭിച്ച നൃശംസത ഭൂഖണ്ഡങ്ങളിലുടനീളം വാരിവിതറുകയാണ് അമേരിക്ക. മിസൈലുകളും ഡോളറുകളും കൊണ്ട് ഒരു നവലോകക്രമം കെട്ടിപ്പടുക്കാനുള്ള അധിനിവേശ യുദ്ധങ്ങളാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ ജനങ്ങളെ കൊന്നുകൂട്ടുന്ന സയണിസത്തെ അവര്‍ പോറ്റിവളര്‍ത്തുകയാണ്. വിയറ്റ്‌നാമില്‍ ഏജന്റ്ഓറഞ്ച് അടക്കമുള്ള രാസായുധങ്ങള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളെ പോലും കൊന്നുകൂട്ടി. വടക്കന്‍ കൊറിയക്കും ഇറാനും ഈജിപ്തിനും നേരെ രാഷ്ട്രീയ അട്ടിമറികളും കൂട്ടക്കൊലകളും പതിവാക്കി.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ചോരക്കളമാക്കി. സി ഐ എ അട്ടിമറികളുടെ പരമ്പരകള്‍ സൃഷ്ടിച്ചു. ചിലിയെയും നിക്കരാഗ്വയെയും എല്‍സാല്‍വഡോറിനെയും സി ഐ എയുടെ രാഷ്ട്രീയ ഗൂഢാലോചനകളുടെ പരീക്ഷണപ്രദേശങ്ങളാക്കി മാറ്റി. ഇറാഖും അഫ്ഗാനിസ്ഥാനും ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ അസ്ഥിരീകരിച്ചു. എണ്ണക്കു വേണ്ടിയുള്ള മധ്യപൂര്‍വ ദേശത്തെ യുദ്ധം സോവിയറ്റ് യൂനിയനെയും കമ്മ്യൂണിസത്തെയും ലക്ഷ്യം വെക്കുന്ന തീവ്രവാദശക്തികളെ വളര്‍ത്തിയെടുത്തുകൊണ്ട് അറബ് രാജ്യത്തെയാകെ കലാപഭരിതമാക്കി. സിറിയയിലും ഇറാഖിലും ഇറാനിലും സംസ്‌കാരസംഘര്‍ഷത്തിന്റെ പ്രത്യയശാസ്ത്രപ്രയോഗങ്ങള്‍ സുന്നി, ഷിയാ, കുര്‍ദ് വംശീയ ഭിന്നതകളെ വളര്‍ത്തി. ഭ്രാതൃഹത്യയുടെ ചോരപ്പുഴകള്‍ സൃഷ്ടിച്ചു. ഹിരോഷിമ മുതല്‍ ഗാസ വരെ നീളുന്ന അമേരിക്കന്‍ കൂട്ടക്കൊലകള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
ശക്തിയാണ് ശരിയെ നിര്‍ണയിക്കുന്നതെന്ന അത്യന്തം പ്രതിലോമപരമായ പ്രത്യയശാസ്ത്രമാണ് എന്നും അമേരിക്കയെ നയിച്ചത്. 19-ാം നൂറ്റാണ്ടിലുടനീളം അമേരിക്കയില്‍ ഒരു വിഭാഗം കണക്കറ്റ സമ്പത്ത് കുന്നുകൂട്ടിയപ്പോള്‍ അത് പ്രകൃതി നിയമത്തെയും ദൈവനീതിയെയും ശക്തിപ്പെടുത്തുന്ന കാര്യമാണെന്നാണ് ആംഗ്ലോ-സാംഗ്‌സണ്‍ ബുദ്ധിജീവികള്‍ വാദിച്ചത്. അമേരിക്കന്‍ മൂലധന വികസനത്തിന്റെ ചരിത്രം തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്തും ഇല്ലാതാക്കിയുമാണ് വളര്‍ന്നത്.
അന്താരാഷ്ട്ര ചിലന്തിയെന്ന് സഖാവ് ലെനിന്‍ വിശേഷിപ്പിച്ച അമേരിക്കന്‍ കുത്തക മുതലാളി റോക്ക്‌ഫെല്ലര്‍ ഇക്കാര്യം ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നുപറഞ്ഞിട്ടുണ്ട്. “ഒരു വലിയ ബിസിനസ്സിന്റെ വളര്‍ച്ച എന്നത് അര്‍ഹമായതിന്റെ അതിജീവനമാണ്…. സുഗന്ധവും സൗന്ദര്യവുമുള്ള അമേരിക്കന്‍ ബ്യൂട്ടി റോസ് വളര്‍ത്തുന്നവര്‍ ഒരു പൂവിരിയിക്കുന്നത് അതിന്റെ ചുറ്റുമുള്ള മറ്റ് മൊട്ടുകള്‍ നശിപ്പിച്ചുകൊണ്ടാണ്. ബിസിനസ്സില്‍ ഇതൊരിക്കലും ഒരു ചീത്ത പ്രവണതയല്ല. ദൈവത്തിന്റെയും പ്രകൃതിയുടെയും നിയമങ്ങള്‍ക്കനുസരിച്ചാണ് ഇത് നടക്കുന്നത്.”
ഇതാണ് തങ്ങളുടെ ആധിപത്യത്തിനു വേണ്ടിയുള്ള അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന അമേരിക്കയുടെ ദര്‍ശനം. റെഡ് ഇന്ത്യന്‍ വംശജരുടെ മഹാ സംസ്‌കാരത്തെ രക്തപങ്കിലമായ ക്രൂരതീര്‍ഥാടനങ്ങളിലൂടെ ഉന്മൂലനം ചെയ്ത പൂര്‍വ പിതാക്കന്മാരുടെ “വിശുദ്ധകര്‍മ”ങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അധിനിവേശ യുദ്ധങ്ങളെ അമേരിക്കന്‍ മേധാവികള്‍ കാണുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളെയും വിയറ്റ്‌നാം യുദ്ധത്തെയും ലാറ്റിനമേരിക്കന്‍ നാടുകളിലെ അട്ടിമറി സമരങ്ങളെയും ക്യൂബക്കും വെനിസേ്വലക്കും എതിരായ ഉപരോധങ്ങളെയും ഗൂഢാലോചനകളെയും എല്ലാം അമേരിക്ക ന്യായീകരിക്കുന്നത് ഈയൊരു ബോധത്തില്‍ നിന്നാണ്; ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ഇസ്‌ലാമിക സമൂഹങ്ങളെ വേട്ടയാടുന്നതും.
ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള ജനസമൂഹങ്ങളൊന്നാകെ തങ്ങളുടെ ഇച്ഛക്ക് വഴങ്ങി കഴിഞ്ഞുകൂടേണ്ട അധമ ജനതയാണെന്നാണ് അമേരിക്കന്‍ ഭരണകൂടം കരുതുന്നത്. വംശീയമായ വരേണ്യത അവകാശപ്പെട്ടുകൊണ്ടും തങ്ങളുടെ അന്താരാഷ്ട്ര ഇടപെടലുകളെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദൗത്യങ്ങളാണെന്ന് വാദിച്ചുകൊണ്ടുമാണ് തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരായി നിരന്തരമായി കടന്നുകയറുന്നത്. അപരിഷ്‌കൃതരും പ്രാകൃതരുമായി തങ്ങള്‍ മുദ്ര കുത്തുന്ന ജനസമൂഹങ്ങളെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനോ അടക്കി ഭരിക്കാനോ വേണ്ടിയുള്ള ഹീനമായ കടന്നാക്രമണമാണ് അമേരിക്ക ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. കുരിശു യുദ്ധത്തിനു സമാനമായ ഒരുതരം ആക്രമണോത്സുകതയാണ് അമേരിക്കന്‍ ബോധത്തെ നിര്‍ണയിക്കുന്നത്.
മാനവികതക്കെതിരായ കടന്നാക്രമണങ്ങളിലൂടെ, ഹിരോഷിമ മുതല്‍ ഗാസ വരെ നീളുന്ന സാര്‍വദേശീയ പാതകങ്ങളിലൂടെ ലോക ജനതയുടെ ശത്രുസ്ഥാനത്താണ് ഇന്ന് അമേരിക്കന്‍ ഭരണകൂടവും സാമ്രാജ്യത്വ ശക്തികളും.