Kerala
സഹോദരനെതിരെ പോലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കും: പി കെ ഫിറോസ്
ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഫിറോസ്

കോഴിക്കോട് | സഹോദരൻ പി കെ ജുബൈറിനെതിരെ പോലീസ് നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. തൻ്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്തയാളാണ് സഹോദരനെന്നും തൻ്റെ നിലപാടുകളുമായി പല വിധത്തിലും വിയോജിപ്പുള്ള ആളാണ് അദ്ദേഹമെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അത് സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഫിറോസ് വ്യക്തമാക്കി.
സമൂഹത്തിന് വിപത്തായ ഏതെങ്കിലും ലഹരി ഇടപാടുമായി സഹോദരന് ബന്ധമുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. താനോ കുടുംബമോ ജുബൈറിനായി ഒരു ഇടപെടലും നടത്തില്ല. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.
പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് നിലവിൽ ബുജൈറിനെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന റിയാസ് തൊടുകയിൽ എന്നയാളുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ആണ് ലഹരി ഇടപാടിന് തെളിവായി പോലീസ് പറയുന്നത്. എന്നാൽ റിയാസിനെ പോലീസ് ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. റിയാസിനെ ജാമ്യത്തിലിറക്കാൻ സി പി എം നേതാക്കൾ തന്നെ സ്റ്റേഷനിലെത്തിയിരുന്നുവെന്ന് ഫിറോസ് ആരോപിച്ചു.