aathmeeyam
ജയവും പരാജയവും
പരാജയ ഭയമാണ് പലരേയും ലക്ഷ്യത്തിലെത്തുന്നതിനെയും വിജയം പ്രാപിക്കുന്നതിനെയും തടയുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വിജയത്തിലേക്ക് കുതിക്കാനുള്ള ഊർജമാണ് പരാജയത്തിൽ നിന്നും ലഭിക്കേണ്ടത്. പല തവണ വീണ ശേഷമാണല്ലോ ഓരോ കുട്ടിയും നടക്കാൻ പഠിക്കുന്നത്. എന്നപോലെ പരാജയങ്ങളും വീഴ്ചകളുമുണ്ടാകുമ്പോൾ തളരാതെ ലക്ഷ്യത്തിലേക്ക് കുതിക്കണം.

ജയപരാജയങ്ങൾ മനുഷ്യ ജീവിതത്തിന്റെ കൂടെപ്പിറപ്പാണ്. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണത്. വിജയം വരുമ്പോൾ മതിമറന്ന് ആഹ്ലാദിക്കുകയോ പരാജയം നേരിടുമ്പോൾ പാതാളത്തിൽ മുങ്ങിപ്പോവുകയോ ചെയ്യരുത്. ചില തോൽവികൾ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും കരുത്തുറ്റതാക്കുന്നതിനും കാരണമാകാറുണ്ട്. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളെന്നാണ് ചൊല്ല്.
തോൽവി അംഗീകരിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. നിത്യജീവിതത്തിൽ തിരുത്തേണ്ട പല പാഠങ്ങളും അത് പഠിപ്പിക്കുന്നു. തോൽവികളെയും തിരിച്ചടികളെയും ദുഃഖങ്ങളെയും നിരൂപണങ്ങളെയും വിമർശനങ്ങളെയും ഭയന്ന് തിരിഞ്ഞോടുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് മൗഢ്യമാണ്. അവയെല്ലാം അഭിമുഖീകരിക്കാനും അതിജയിക്കാനും സാധിക്കുമ്പോഴാണ് ജീവിതം സന്തോഷദായകമാകുന്നത്.
ജീവിതത്തിൽ ഉന്നത വിജയങ്ങൾ വരിച്ചവരെല്ലാം പരാജയങ്ങളും പരീക്ഷണങ്ങളും ഏറ്റുവാങ്ങിയവരാണ്. വിജയങ്ങൾ മാത്രം ആസ്വദിക്കുന്നവർ ഒടുവിൽ അമ്പേ പരാജയപ്പെടുകയാണ് പതിവ്. എബ്രഹാംലിങ്കനെ സൃഷ്ടിച്ചതും മഹത്വത്തിലേക്കു നയിച്ചതും പരാജയങ്ങളാണ്. പരാജയങ്ങളെ സധൈര്യം നേരിട്ട് മുന്നോട്ടുപോകുന്നവർക്കു മാത്രമേ വിജയിക്കാനാവുകയുള്ളൂവെന്നാണ് എഡിസൺ സ്വജീവിതത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. ഒന്നിനും കൊള്ളരുതാത്തവനെന്ന് അധ്യാപകരാലും സഹപാഠികളാലും മുദ്രകുത്തപ്പെട്ട് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട തോമസ് ആല്‍വ എഡിസനെ തന്റെ സ്നേഹനിധിയായ അമ്മ ചേർത്തുപിടിക്കുകയും മതിയാവോളം ആത്മവിശ്വാസം പകരുകയും ചെയ്തപ്പോൾ പരിമിതികളെയും വിമർശനങ്ങളെയും തള്ളിമാറ്റി അദ്ദേഹത്തിന് തന്റെ ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചു.
വൈദ്യുതി ബള്‍ബ് കണ്ടുപിടിക്കാൻ എഡിസൻ നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. തുടരെ പരാജയപ്പെട്ടിട്ടും തന്റെ പരിശ്രമങ്ങളും പോസിറ്റിവിറ്റിയും അദ്ദേഹം കൈവെടിഞ്ഞില്ല. അവസാനം പരീക്ഷണത്തില്‍ എഡിസൻ വിജയിച്ചു. താൻ അഭിമുഖീകരിക്കേണ്ടി വന്ന പരാജയങ്ങളെ എഡിസൻ വിലയിരുത്തുന്നത് ലൈറ്റ് ബൾബ് ആയിരം സ്റ്റെപ്പുകളുള്ള ഒരു കണ്ടുപിടിത്തമായിരുന്നു എന്നാണ്. വീഴുന്നതല്ല, വീണിടത്തുനിന്ന് എഴുന്നേൽക്കാതിരിക്കലാണ് പരാജയമെന്നാണ് എഡിസന്റെ വിലയിരുത്തൽ.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ശാന്തനും അന്തർമുഖനും ലജ്ജാലുവുമായ ഒരു സാധാരണ വിദ്യാർഥി മാത്രമായിരുന്നു. തന്റെ സമര ജീവിതത്തിൽ അനേകം പരീക്ഷണങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. മന്ദബുദ്ധിയെന്നും അന്തർമുഖനെന്നും വിശേഷിപ്പിക്കപ്പെട്ട് സർവരാലും മാറ്റി നിർത്തപ്പെട്ട ഐൻസ്റ്റീൻ ആണ് ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചത് !
പ്രശ്‌നങ്ങളും പരാജയങ്ങളും അഭിമുഖീകരിക്കുമ്പോള്‍ തളരുകയോ സാഹചര്യങ്ങളെയോ മറ്റുള്ളവരെയോ ശപിക്കുകയോ പഴിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യലല്ല പരിഹാരം. മറിച്ച്, പരാജയങ്ങളുടെയും പ്രശ്‌നങ്ങളുടെയും യഥാർഥ കാരണം കണ്ടെത്തുകയും ബലഹീനതകളെയും വീഴ്ചകളെയും അതിജീവിക്കാന്‍ പരിശീലിക്കുകയുമാണ് വേണ്ടത്. സുഖവും ദുഃഖവും ഉയര്‍ച്ചയും താഴ്ചയും ജയവും പരാജയവും സന്തോഷവും സന്താപവും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകണം.
പരാജയ ഭയമാണ് പലരേയും ലക്ഷ്യത്തിലെത്തുന്നതിനെയും വിജയം പ്രാപിക്കുന്നതിനെയും തടയുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വിജയത്തിലേക്ക് കുതിക്കാനുള്ള ഊർജമാണ് പരാജയത്തിൽ നിന്നും ലഭിക്കേണ്ടത്. പല തവണ വീണ ശേഷമാണല്ലോ ഓരോ കുട്ടിയും നടക്കാൻ പഠിക്കുന്നത്. എന്നപോലെ പരാജയങ്ങളും വീഴ്ചകളുമുണ്ടാകുമ്പോൾ തളരാതെ ലക്ഷ്യത്തിലേക്ക് കുതിക്കണം. ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത്. കാരണം അടുത്തതിൽ പരാജയപ്പെട്ടാൽ ആദ്യ വിജയം ഭാഗ്യം മാത്രമാണെന്ന് പറയാൻ കൂടുതൽ ചുണ്ടുകൾ കാത്തിരിക്കുന്നുണ്ടാകുമെന്ന് മുൻ രാഷ്ട്രപതിയും ദാർശനികനുമായ ഡോ. എ പി ജെ അബ്ദുൽ കലാം പറയുന്നുണ്ട്.
ജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മനസ്സും ശീലങ്ങളുമാണ്. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങൾക്കനുസൃതമായി ജയപരാജയത്തിന്റെ തോതിൽ മാറ്റങ്ങളുണ്ടാകുന്നു. ജീവിതവിജയവും നേട്ടങ്ങളും ആഗ്രഹിക്കുന്ന ഏതൊരാളിലും ജ്വലിച്ചു നിൽക്കേണ്ടത് മൂല്യവത്തായ മനോഭാവവും ശുഭാപ്തി വിശ്വാസവുമാണ്. സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ അതില്‍നിന്നും കൂടുതല്‍ കരുത്താർജിക്കണം.
കീശയിലെ പണത്തിന്റെ കനവും സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന ആദരവും അംഗീകാരവും വിജയത്തിന്റെ മാനദണ്ഡമായി കാണേണ്ടതില്ല. മനസ്സ് നിറയുന്ന സന്തോഷവും സംതൃപ്തിയും സമാധാനവുമാണ് ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. മനസ്സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ എത്ര സമ്പത്തുണ്ടായിട്ടും ഒരു കാര്യവുമില്ല.
തോല്‍വിയെ അംഗീകരിക്കാന്‍ കഴിയണം. എല്ലാവരും എല്ലാ കാലത്തും വിജയിക്കണമെന്നില്ല. ജയം മാത്രം മുന്നിൽ കാണുന്നവർ തോല്‍വിയുണ്ടാകുമ്പോൾ തളര്‍ന്നു പോകും. ചെറുപ്പകാലം മുതൽ കുട്ടികളില്‍ ഇത്തരം മനോഭാവം വളർന്നു വരണം. ഒരു കാര്യം വിജയിക്കുമ്പോൾ അവകാശികൾ അനവധിയുണ്ടാകലും പരാജയപ്പടുമ്പോൾ പഴി മുഴുവനും അപരനിൽ ചാർത്തലും പതിവാണ്. അത് പക്വതയുള്ള നേതൃത്വത്തിനും വിശ്വസ്തനായ സുഹൃത്തിനും ഇണക്കമുള്ള ദമ്പതികൾക്കും അനുഗുണമല്ല. അത്തരക്കാർക്ക് കൂടുതൽ കാലം പിടിച്ചുനിൽക്കാനാകില്ല. പ്രമുഖ ചിന്തകൻ ജോണ്‍ എഫ് കെന്നഡിയുടെ വാക്കുകളിൽ കാണാം: “വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നൂറ് പേര്‍ കാണും, തോല്‍വിയാകട്ടെ എപ്പോഴും അനാഥനാണ്’.
ജയവും പരാജയവും സ്രഷ്ടാവില്‍ നിന്നുള്ളതാണെന്നും അവ രണ്ടും നല്‍കി സൃഷ്ടികളെ അവന്‍ പരീക്ഷിക്കുമെന്നും ഉറച്ചുവിശ്വസിക്കണം. തിരുനബി(സ) അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വിന് നല്‍കിയ സാരോപദേശം ഇപ്രകാരമാണ്: “നീ അറിയുക, നിനക്കു വല്ല ഉപകാരവും ചെയ്യാനായി ഒരു സമൂഹം മുഴുവന്‍ ഒന്നിച്ച് ശ്രമിച്ചാലും, അല്ലാഹു നിനക്കായി വിധിച്ചതല്ലാതെ അവര്‍ക്കൊരുപകാരവും ചെയ്യാനാകില്ല. നീ അറിയുക, നിനക്കു വല്ല ഉപദ്രവവും ചെയ്യാനായി ഒരു സമൂഹം മുഴുവന്‍ ഒന്നിച്ച് ശ്രമിച്ചാലും, അല്ലാഹു നിനക്കായി വിധിച്ചതല്ലാതെ അവര്‍ക്കൊരു ഉപദ്രവവും ചെയ്യാനാകില്ല. പേനകള്‍ ഉയര്‍ന്നു കഴിഞ്ഞു, പേജുകളിലെ മഷി ഉണങ്ങുകയും ചെയ്തു. (തിര്‍മിദി)
ഇസ്‌ലാമിക ചരിത്രത്തിലെ ഓരോ സംഭവങ്ങളും അനേകം ഗുണപാഠങ്ങൾ നൽകുന്നതാണ്. സത്യവിശ്വാസത്തിന്റെ മുന്നേറ്റത്തിന് നിദാനമായ സുപ്രധാന സംഭവങ്ങളായ ബദ്‌റും ഉഹ്ദും നല്‍കുന്ന പാഠങ്ങള്‍ അതുല്യമാണ്. വിജയത്തില്‍ നിന്നും പരാജയത്തില്‍ നിന്നും പാഠങ്ങളുള്‍ക്കൊള്ളാനും വൈയക്തികവും സാമൂഹികവുമായ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും വിശ്വാസത്തിന്റെ ആണിക്കല്ല് ഉറപ്പിക്കാനും അത് കരുത്ത് പകരുന്നു. ഉഹ്ദിലെ ധർമ സമരത്തിൽ പ്രാഥമിക വിജയം മുസ്‌ലിംകള്‍ക്കായിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തില്‍ നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലുള്ള അശ്രദ്ധമൂലം മുസ്‌ലിംകള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. പ്രവാചകർ(സ)യുടെ തിരുശരീരത്തിനുപോലും പരിക്കേല്‍ക്കുകയും മുത്ത്നബി(സ)യുടെ പിതൃവ്യനും ഇസ്‌ലാമിന്റെ സിംഹവുമായിരുന്ന ഹംസ(റ) ഉൾപ്പെടെ എഴുപത്തിയഞ്ചോളം അനുചരന്മാർ രക്ത സാക്ഷികളാവുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പക്ഷേ, സർവലോകത്തിനും മാതൃകയായ അതുല്യ നേതാവ് തിരുനബി (സ) അന്നേരം പതറുകയോ സഹപോരാളികളെ പഴിക്കുകയോ ചെയ്തില്ല. അവിടുന്ന് വീഴ്ചകൾ വിലയിരുത്തുകയും അവ പഠിക്കാന്‍ സന്നദ്ധമാകുകയും പരാജയകാരണങ്ങൾ തിരിച്ചറിയുകയും തിരുത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയും ലഭ്യമായ അനുയായികളോടൊപ്പം ശക്തമായി രംഗത്തിറങ്ങുകയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഠിന പോരാട്ടം നടത്തുകയും ദീര്‍ഘദര്‍ശനത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് ചെയ്തത്. തിരുനബി(സ)യുടെ ഉദാത്ത മാതൃകകൾ പ്രായോഗികമാക്കിയ അനേകം സംഭവങ്ങൾ ചരിത്രത്തിലുടനീളം കാണാവുന്നതാണ്.