Connect with us

vd satheesan

പിണറായി എത്ര തുള്ളിയാലും വിഴിഞ്ഞത്തിന്റെ ക്രഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണെന്ന് വി ഡി സതീശന്‍

5,000 കോടിയുടെ പദ്ധതിയില്‍ 6,000 കോടി അഴിമതി ആരോപിച്ചത് പിണറായി

Published

|

Last Updated

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു ഡി എഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിങ്ങള്‍ എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മന്‍ ചാണ്ടിക്കുള്ളതാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

5,000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചത് ദേശാഭിമാനിയാണ്. അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സര്‍ക്കാറാണ്. ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വന്നിട്ട് കാര്യമില്ല.

പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പാക്കേജും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇടത് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയെയും അദ്ദേഹം നയിച്ച യു ഡി എഫ് സര്‍ക്കാരിനേയും മറക്കാം. പക്ഷേ കേരളം മറക്കില്ല. സി.പി.എമ്മിന്റെ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് നെടുമ്പാശേരി വിമാനത്താവളവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമാക്കിയ ലീഡര്‍ കെ. കരുണാകരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ തനി പകര്‍പ്പാണ് വിഴിഞ്ഞം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest