Connect with us

National

യുപിയിലെ ആദ്യ മദര്‍ മില്‍ക്ക് ബാങ്ക് തുറന്നു

മദര്‍ മില്‍ക്ക് ബാങ്കിലൂടെ ശേഖരിക്കുന്ന പാല്‍ അവ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് വിതരണം ചെയ്യും.

Published

|

Last Updated

ലക്‌നോ| എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ആദ്യത്തെ ‘മദര്‍ മില്‍ക്ക് ബാങ്ക്’ തുറന്നു. മദര്‍ മില്‍ക്ക് ബാങ്കിലൂടെ ശേഖരിക്കുന്ന പാല്‍ അവ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് വിതരണം ചെയ്യും. അതുവഴി അവരുടെ കുട്ടികളെ ആരോഗ്യത്തോടെ വളരാനും അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും.മുലയൂട്ടുന്ന അമ്മമാരോട് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനൊപ്പം മദര്‍ മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നതായി ആഗ്രയിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുലയൂട്ടുന്ന ഏത് അമ്മയ്ക്കും സ്വന്തം കുഞ്ഞിന് ആവശ്യമായ പാല്‍ നല്‍കിയ ശേഷം ബാക്കി വരുന്ന മുലപ്പാല്‍ മദര്‍ മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ദാതാക്കള്‍ക്ക് ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ പാല്‍ നിറച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം. അതിനുശേഷം, ഡ്രൈ ഐസ് അടങ്ങിയ ഒരു തണുത്ത ബാഗില്‍ പാല്‍ ബാങ്കിലേക്ക് കൊണ്ടുവരാന്‍ കഴിയും. ദാതാവായ അമ്മയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടോയെന്ന് അറിയാന്‍ പാല്‍ ബാങ്കില്‍ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമാണ് പാല്‍ വിതരണത്തിനായി സജ്ജമാക്കുക.

കുട്ടികളുടെ പ്രതിരോധശേഷിയും ആരോഗ്യകരമായ വളര്‍ച്ചയും ഉറപ്പാക്കുകയാണ് മദര്‍ മില്‍ക്ക് ബാങ്കിലൂടെ സാധ്യമാകുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ ശ്രീവാസ്തവ പറഞ്ഞു. മൈനസ് 20 ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ മുലപ്പാല്‍ സുരക്ഷിതമായി സംഭരിക്കാനും ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാനും കഴിയുമെന്നും മുതിര്‍ന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ ദീപക് ജെ ദാവെ പറഞ്ഞു.

 

 

Latest