Connect with us

National

ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം; അന്വേഷണ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍.

Published

|

Last Updated

ബെംഗളൂരു | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണക്കെതിരെ അശ്ലീല വീഡിയോ വിവാദം. ബലാത്സംഗ ദൃശ്യങ്ങള്‍ അടക്കമുള്ള വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നെങ്കിലും ഇതാദ്യമായാണ് ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ജെ ഡി എസ് മുതിര്‍ന്ന നേതാവ് എച്ച് ഡി ദേവെഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍.

സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നാഗലക്ഷ്മി ചൗധരി പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവ്
വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കേസന്വേഷണത്തിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയതായി സൂചനയുണ്ട്.

 

Latest