From the print
സർക്കാറിന് മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിക്കാനും അവരെ പരാജയപ്പെടുത്താനും സംഘടന നിർബന്ധിതമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

ആലപ്പുഴ | വ്യാപാര രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിയ വ്യാപാര സംരക്ഷണ യാത്രക്ക് ശേഷം അഞ്ച് ലക്ഷത്തോളം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനും സമർപ്പിച്ചിട്ട് ഇതേവരെ നടപടിയുണ്ടാകാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ലൈസൻസ്, യൂസർ ഫീ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം തേടി നൽകിയ നിവേദനത്തിൽ തദ്ദേശ മന്ത്രി എം ബി രാജേഷിന്റെ ഭാഗത്ത് നിന്ന് നാളിത് വരെ അനുകൂല നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം കുറ്റപ്പെടുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിക്കാനും അവരെ പരാജയപ്പെടുത്താനും സംഘടന നിർബന്ധിതമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വരും ദിവസങ്ങളിൽ സർക്കാറുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമേ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘടന എടുക്കുന്ന കടുത്ത നിലപാടുകൾക്ക് മന്ത്രി എം ബി രാജേഷ് മാത്രമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ എസ് ദേവരാജൻ, വൈസ് പ്രസിഡന്റുമാരായ എം കെ തോമസ്‌കുട്ടി, പി സി ജേക്കബ്, കെ വി അബ്ദുൽ ഹമീദ്, എ ജെ ഷാജഹാൻ, അഹ്മദ് ശരീഫ്, സെക്രട്ടറിമാരായ ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളി, ബാപ്പു ഹാജി, വി എം ലത്വീഫ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി സബിൽരാജ്, അഡ്വ. എ ജെ റിയാസ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദാ നാസർ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര പ്രസംഗിച്ചു.