National
ബംഗാളില്‍ എസ് ഐ ആർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് വോട്ട് ഇല്ല: ഹര്‍ജി തള്ളി സുപ്രീം കോടതി
34 ലക്ഷത്തോളം അപ്പീലുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ന്യൂഡല്‍ഹി| പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഐ ആര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ഇത്തരം നടപടികള്‍ അപ്പീല്‍ ട്രൈബ്യൂണലുകളെ അമിതമായി സമ്മര്‍ദ്ദത്തിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 1.6 ലക്ഷം അപ്പീലുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഈ മാസാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയുടെ ഹര്‍ജിയിലെ ആവശ്യം എന്നാല്‍ 34 ലക്ഷത്തോളം അപ്പീലുകള്‍ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ഏപ്രില്‍ 11 വരെയുള്ള കണക്കനുസരിച്ച്, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 34,35,174 അപ്പീലുകളാണ് പശ്ചിമ ബംഗാളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. തിരക്കിട്ട് തീരുമാനങ്ങള്‍ എടുക്കുന്നത് പിഴവുകള്‍ക്ക് കാരണമാകുമെന്നും ട്രൈബ്യൂണല്‍ ജഡ്ജിമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.





