Connect with us

Kerala

കെ സുധാകരന്‍ കോണ്‍ഗ്രസ് വിടുന്നു; സ്വന്തം പാര്‍ട്ടി ഉണ്ടാക്കാന്‍ നീക്കം, ബി ജെ പി പിന്തുണച്ചേക്കും

നിങ്ങള്‍ക്കു നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി എന്ന് കെ സുധാകരന്‍ കെ സി വേണുഗോപാലിനെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് കെ സുധാകരന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടിരൂപീകരിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്കു നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി എന്ന് കെ സുധാകരന്‍ കെ സി വേണുഗോപാലിനെ അറിയിച്ചു.

കെ സുധാകരന്‍ ഡല്‍ഹിയില്‍ വച്ച് തന്റെ അനുയായികളുമായി ബന്ധപ്പെട്ട ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി രൂപീകരിച്ചതിനു സമാനമായ സാഹചര്യമാണ് കോണ്‍ഗ്രസ്സില്‍ രൂപപ്പെടുന്നത്.

കെ സുധാകരന്‍ താനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമെന്നു കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ സി വേണുഗോപാലിനെ ഫോണില്‍ വിളച്ചു ഗുഡ് ബൈ എന്നു പരഞ്ഞ കെ സുധാകരന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിമതരുമായി ആശയ വിനിമയം നടത്തി.

കണ്ണൂരില്‍ മത്സരത്തിനിറങ്ങുന്ന കെ സുധാകരന്‍ ബി ജെ പിയുമായി ആശയ വിനിമയം നടത്തി എന്ന വിവരവും പുറത്തുവന്നു. കെ സുധാകരന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടില്‍ വി ഡി സതീശനും കെ സി വേണുഗോപാലും ഉറച്ചു നിന്നതോടെയാണ് ഹൈക്കമാന്‍ഡ് കെ സുധാകരന്റെ തേല്‍പര്യം തള്ളിക്കളഞ്ഞത്.

സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്പോള്‍ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിമതരെ രംഗത്തിറക്കാനുള്ള നീക്കത്തിനും കെ സുധാകരന്‍ അനുകൂലികള്‍ ആരംഭിച്ചു. കണ്ണൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി രഘുനാഥ് മത്സര രംഗത്തുനിന്നു പിന്‍മാറാന്‍ താല്‍പര്യം അറിയിച്ചു.

നിവൃത്തിയില്ലാതെയാണ് കടുത്ത തീരുമാനത്തിലേക്കു പോകേണ്ടിവരുന്നതെന്ന് സുധാകരന്‍ തന്റെ അണികളെ അറിയിച്ചു. സി പി എമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ്സുകാരുടെ ഹീറോ ആയി വളര്‍ന്ന കെ സുധാകരന്‍ തന്റെ അനുയായികളുമായി പടിയിറങ്ങുന്ന കാഴ്ചയാണു കാണുന്നത്.

കണ്ണൂരില്‍ ടി ഒ മോഹനനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കെ സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ ഡി സി സി ഓഫീസിലേക്ക് സുധാകരന്‍ അനുകൂലികളുടെ മാര്‍ച്ച്

സുധാകരന്റെ വാര്‍ത്താ സമ്മേളനത്തിനു ശേഷം കണ്ണൂര്‍ ഡി സി സിയിലെ സുധാകരന്‍ അനുകൂലികള്‍ രാജിവയ്ക്കും. ഡി സി സി ഓഫീസിലേക്ക് സുധാകരന്‍ അനുകൂലികള്‍ മാര്‍ച്ച് നടത്തുമെന്നും ഡി സി സി ഓഫീസ് പിടിച്ചെടുക്കുമെന്നു കണ്ണൂരില്‍ നിന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.

ആര്‍ എസ് എസ് ശാഖക്ക് കമ്യൂണിസ്റ്റുകാരില്‍ നിന്നു സംരക്ഷണം നല്‍കിയ പൂര്‍വകാലം വെളിപ്പെടുത്തിയും ബി ജെ പിയില്‍ പോകാന്‍ തനിക്ക് ആരുടേയും അനുമതി വേണ്ടെന്നു പറഞ്ഞും ബി ജെ പി അനുകൂല അന്തരീക്ഷം നേരത്തെ രൂപപ്പെടുത്തി വച്ച കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി എന്‍ ഡി എയുടെ ഭാഗമാകാനാണ് നീക്കം എന്നാണ് വിവരം.

വി ഡി സതീശനും സണ്ണി ജോസഫിനും എതിരെ വിമതരെ രംഗത്തിറക്കും

കെ എസ് ബ്രിഗേഡ് എന്ന പേരില്‍ സമാന്തരമായി പാര്‍ട്ടിയില്‍ കെസുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന സംഘത്തെ ഉപയോഗിച്ച് കണ്ണൂര്‍ ജില്ലയിലും പുറത്തുമായി 20 മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് നീക്കം. വി ഡി സതീശനും സണ്ണി ജോസഫിനും എതിരെ വിമതരെ രംഗത്തിറക്കാനാണ് നീക്കം.

അവസാന നീക്കവുമായി ചെന്നിത്തല; രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടു
സുധാകരന്‍ നിലപാട് പ്രഖ്യാപിച്ചതോടെ അവസാന കൈ നീക്കത്തിനു ചെന്നിത്തല രംഗത്തിറങ്ങി. രാഹുല്‍ ഗാന്ധിയുമായി രമേശ് ചെന്നിത്തല സംസാരിച്ചു. ഇനിയും വൈകിയാല്‍ വലിയ പ്രതിസന്ധി പാര്‍ട്ടി നേരിടേണ്ടി വരുമെന്നാണ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.

സംസ്ഥാനത്ത് സീറ്റു ലഭിക്കാത്ത അസംതൃപ്തരുമായി കെ സുധാകരന്‍ ആശയവിനിമയം നടത്തുന്നു. പുതിയ പാര്‍ട്ടി ഉണ്ടാക്കുക എന്നതിനപ്പുറം കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കാനാണ് കെ സുധാകരന്റെ നീക്കം.

കെ പി സി സി പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പുറത്താക്കുമ്പോള്‍ നല്‍കിയ വാക്കായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നത്. ആ വാക്കു പാലിക്കാത്തതാണ് സുധാകരനെ പ്രകോപിതനാക്കിയത്.